തെറ്റ് ചെയ്തതുകൊണ്ടല്ല മാപ്പ് പറഞ്ഞത്: പീതാംബരക്കുറുപ്പ് എം.പി
Kerala
തെറ്റ് ചെയ്തതുകൊണ്ടല്ല മാപ്പ് പറഞ്ഞത്: പീതാംബരക്കുറുപ്പ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2013, 1:38 pm

[]കൊല്ലം: സംഘാടകന്‍ എന്ന നിലയിലാണ് ശ്വേതാ മേനോനോനോട് മാപ്പ് പറഞ്ഞതെന്നും അല്ലാതെ തെറ്റ് ചെയ്തിട്ടല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് എം.പി.

പരാതി പിന്‍വലിച്ചതിന് ശ്വേതയോട് നന്ദിയുണ്ട്. ചെയ്തവരോട് പകയില്ല, ചെയ്യിപ്പിച്ചവരോട് ദേഷ്യവുമില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

സംഭവത്തില്‍ ശ്വേതയോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു. മനപൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റിദ്ധരിച്ചില്ല എന്നതില്‍ സന്തോഷിക്കുന്നു. സഭ്യേതരമായ പ്രവര്‍ത്തികള്‍ ഉള്ളതല്ല എന്റെ ഇന്നലെയും ഇന്നും.

ശ്വേതയെ എനിക്ക് മുന്‍പരിചയമില്ല വൈരാഗ്യമോ വഴക്കോ ഇല്ലെന്നും കുറുപ്പ് പറഞ്ഞു.

അതേസമയം പീതാംബരകുറുപ്പ് വ്യക്തിപരമായി മാപ്പ് പറഞ്ഞതുകൊണ്ടാണ് പരാതി പിന്‍വലിച്ചതെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു.

കുറുപ്പിന് മാപ്പ് നല്‍കാന്‍ 80 വയസുളഌഅച്ഛന്‍ ഉപദേശിച്ചു. മാപ്പ് നല്‍കുന്നത് മഹത്വമാണെന്നാണ് ഞാന്‍ പഠിച്ചത്.

വ്യക്തിപരമായി വേദനിച്ചതുകൊണ്ട് മാത്രമാണ് പരാതി നല്‍കിയത്. നമ്മുടെ നാട്ടിലെ നിയമത്തിന് യുക്തിയില്ല. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് തെളിവാണ് ചോദിക്കുക.

അക്രമം ചെയ്യുന്നവര്‍ തെളിവ് ബാക്കി വെക്കില്ല. ഇരയ്ക്ക് അക്രമത്തിനിടെ തെളിവ് ശേഖരിക്കാനും കഴിയില്ലെന്നും ശ്വേത പറഞ്ഞു.

അതേസമയം ശ്വേതാ മേനോനെയും കലാഭവന്‍ മണിയേയും ചടങ്ങിന് ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു.

മമ്മൂട്ടിയേയോ മോഹന്‍ ലാലിനേയോ വിളിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്തായാലും അവര്‍ അവിടെ എത്തി. ശ്വേതാ മേനോന് വൈകി വന്ന ബുദ്ധിയില്‍ സന്തോഷമുണ്ടെന്നും തമ്പാന്‍ പറഞ്ഞു.