എക്കാലത്തുമുള്ളത് കോ-ലീ-ബി സഖ്യം; പി.ഡി.പി മതരാഷ്ട്രവാദം ഉള്ളവരല്ല, വര്‍ഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു: തോമസ് ഐസക്
Kerala
എക്കാലത്തുമുള്ളത് കോ-ലീ-ബി സഖ്യം; പി.ഡി.പി മതരാഷ്ട്രവാദം ഉള്ളവരല്ല, വര്‍ഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു: തോമസ് ഐസക്
അനിത സി
Monday, 23rd March 2026, 5:33 pm

തിരുവനന്തപുരം: പാലക്കാട് എന്‍.എം.ആര്‍ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ പാലക്കാട് സി.പി.ഐ.എം-ബി.ജെ.പി ഡീലാണെന്ന വിമര്‍ശനങ്ങളെ തള്ളി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്.

പാലക്കാട് ഇടതുപക്ഷം വലിയ വിജയം നേടും. ഒരു കാലത്തും ഇടതുപക്ഷം ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് ഡീലുണ്ടാക്കിയിട്ടില്ല.

എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ കോ-ലീ-ബി (കോണ്‍ഗ്രസ്,ലീഗ്, ബി.ജെ.പി) സഖ്യത്തിന്റെ നീണ്ട ചരിത്രം കാണാമെന്നും പണ്ട് ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ ആരംഭിച്ച അവിശുദ്ധ സഖ്യം ഇന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജി. സുധാകരന്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നതിനെയും തോമസ് ഐസക് വിമര്‍ശിച്ചു. എം.എല്‍.എയാകാന്‍ വേണ്ടി 60 വര്‍ഷത്തെ രാഷ്ട്രീയ ഭൂതകാലം ജി. സുധാകരന്‍ റദ്ദാക്കി. പാര്‍ട്ടി വിടാനുള്ള ആശയപരമായ വ്യത്യാസങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ സുധാകരന് സാധിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇത്തരത്തിലുള്ള സുധാകരന്റെ രാഷ്ട്രീയ നിലപാട് മോശമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് മുഖ്യമന്ത്രി ‘ചെറ്റത്തരം’ എന്ന വാക്ക് പ്രയോഗിച്ചതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

പി.ഡി.പി ഇടതുപക്ഷത്തിന് പ്രഖ്യാപിച്ച പിന്തുണയെയും ഐസക് ന്യായീകരിച്ചു. പി.ഡി.പി വര്‍ഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ക്ക് മതരാഷ്ട്രമെന്ന വാദം ഇല്ലെന്നും അത്തരത്തില്‍ മതരാഷ്ട്ര വാദമുള്ള പ്രസ്ഥാനമായി ഇടതുപക്ഷം പി.ഡി.പിയെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, ജമാഅത്തെ ഇസ് ലാമിയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. മൂന്നാം തവണയും കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

Content Highlight: PDP has been supporting the LDF for years: Thomas Isaac

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.