ഒരു പന്ത് കൂടെ എറിഞ്ഞിരുന്നേല്‍ അഞ്ച് ഓവര്‍ തികയ്ക്കാമായിരുന്നില്ലേ... നാണക്കേടില്‍ അര്‍ഷ്ദീപ്
IPL
ഒരു പന്ത് കൂടെ എറിഞ്ഞിരുന്നേല്‍ അഞ്ച് ഓവര്‍ തികയ്ക്കാമായിരുന്നില്ലേ... നാണക്കേടില്‍ അര്‍ഷ്ദീപ്
ആദര്‍ശ് എം.കെ.
Tuesday, 31st March 2026, 10:10 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ 163 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരുടെ ഇന്നിങ്‌സുകളുടെ കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ടൈറ്റന്‍സ് ഇന്നിങ്‌സിന്റെ അവസാന ഓവറാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ അവസാന ഓവറില്‍ 11 പന്തുകളായിരുന്നു ഉണ്ടായിരുന്നത്.

ഇന്നിങ്‌സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ വൈഡ് എറിഞ്ഞ അര്‍ഷ്ദീപ് ശേഷം മൂന്ന് വൈഡും ഒരു നോബോളും എറിഞ്ഞു. ഒറ്റ ഓവറില്‍ തന്നെ രണ്ട് ഓവറിനുള്ള പന്തെറിഞ്ഞെങ്കിലും എക്‌സ്ട്രാസ് അടക്കം 12 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

1WD, 0, 0, 4, 2NB, 1WD, 2WD, 0, 1, 1WD, 0 എന്നിങ്ങനെയാണ് അവസാന ഓവറില്‍ അര്‍ഷ്ദീപ് പന്തെറിഞ്ഞത്.

ഇതോടെ അര്‍ഷ്ദീപിനെതിരെ വിമര്‍ശനവും ഉയരുകയാണ്. ഒരു ഓവറില്‍ തന്നെ അര്‍ഷ്ദീപ് രണ്ട് ഓവര്‍ എറിഞ്ഞുതീര്‍ത്തു, ഒറ്റ പന്ത് കൂടി എറിഞ്ഞിരുന്നെങ്കില്‍ അഞ്ച് ഓവര്‍ തികയ്ക്കാന്‍ സാധിച്ചേനേ, ലോകകപ്പില്‍ ആയിരുന്നു ഇങ്ങനെ എറിഞ്ഞതെങ്കില്‍ എല്ലാം തീര്‍ന്നേനേ തുടങ്ങി ട്രോളുകള്‍ അനവധിയാണ്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് 42 റണ്‍സ് വഴങ്ങി. ഒറ്റ വിക്കറ്റ് പോലും നേടാന്‍ സാധിച്ചതുമില്ല.

27 പന്തില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ടൈറ്റന്‍സ് നിരയിലെ ടോപ്പ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 33 പന്തില്‍ 38 റണ്‍സും സ്വന്തമാക്കി.

ഗ്ലെന്‍ ഫിലിപ്സ് (17 പന്തില്‍ 25), വാഷിങ്ടണ്‍ സുന്ദര്‍ (16 പന്തില്‍ 18) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പഞ്ചാബിനായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു ടൈറ്റന്‍സ് താരത്തെയും മടക്കി.

 

Content Highlight: PBKS vs GT: Arshdeep Singh bowled 11 balls in an over

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.