സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന് ശേഷം, ഇങ്ങനെ ഒരു സെഞ്ച്വറിക്ക് ലോകകപ്പ് കാത്തിരുന്നത് പത്ത് വര്‍ഷം
T20 world cup
സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന് ശേഷം, ഇങ്ങനെ ഒരു സെഞ്ച്വറിക്ക് ലോകകപ്പ് കാത്തിരുന്നത് പത്ത് വര്‍ഷം
ആദര്‍ശ് എം.കെ.
Tuesday, 17th February 2026, 9:40 am

2026 ടി-20 ലോകകപ്പില്‍ ഓസീസിനെ പരാജയപ്പെടുത്തി ശ്രീലങ്ക സൂപ്പര്‍ 8ന് ടിക്കറ്റെടുത്തിരിക്കുകയാണ്. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ലങ്കന്‍ ലയണ്‍സ് സ്വന്തമാക്കിയത്.

ഓസീസ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടക്കുകായയിരുന്നു. സൂപ്പര്‍ താരം പാതും നിസങ്കയുടെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക വിജയം പിടിച്ചടക്കിയത്.

52 പന്ത് നേരിട്ട ലങ്കന്‍ ഓപ്പണര്‍ അഞ്ച് സിക്സറും പത്ത് ഫോറും അടക്കം പുറത്താകാതെ 100 റണ്‍സ് നേടി. 192.31 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ടി-20യില്‍ നിസങ്കയുടെ രണ്ടാം സെഞ്ച്വറിയാണിത്.

പാതും നിസങ്ക. Photo: ICC

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ ലിസ്റ്റിലും നിസങ്ക ഇടം പിടിച്ചു. ടി20 ലോകകപ്പില്‍ ചെയ്‌സിങ്ങില്‍ സെഞ്ച്വറി നേടുന്ന മൂന്നാം താരമെന്ന നേട്ടമാണ് നിസങ്ക തന്റെ പേരില്‍ കുറിച്ചത്.

2016 ലോകകപ്പില്‍ ക്രിസ് ഗെയ്‌ലാണ് അവസാനമായി ഇത്തരത്തില്‍ ചെയ്‌സിങ്ങില്‍ സെഞ്ച്വറി നേടിയത്.

ടി-20 ലോകകപ്പില്‍ ചെയ്‌സിങ്ങില്‍ സെഞ്ച്വറി നേടിയ താരം

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

അലക്‌സ് ഹേല്‍സ് – ഇംഗ്ലണ്ട് – ശ്രീലങ്ക – 116 – 2014

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 100 – 2016

പാതും നിസങ്ക – ശ്രീലങ്ക – ഓസ്‌ട്രേലിയ – 100* – 2026*

ക്രിസ് ഗെയ്ല്‍ | അലക്‌സ് ഹേല്‍സ്

പല്ലേക്കലേയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ ട്രാവിസ് ഹെഡിന്റെയും (29 പന്തില്‍ 56), മിച്ചല്‍ മാര്‍ഷിന്റെയും (27 പന്തില്‍ 54) അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 22 പന്തില്‍ 21 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഓസീസ് 181ന് പുറത്തായി.

ലങ്കയ്ക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ദുനിത് വെല്ലാലാഗെ, മഹീഷ് തീക്ഷണ, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് കുശാല്‍ പെരേരയെ ഒറ്റ റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിലെ പാതും നിസങ്ക – കുശാല്‍ മെന്‍ഡിസ് കൂട്ടുകെട്ട് ലങ്കന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

38 പന്തില്‍ 51 റണ്‍സടിച്ചാണ് കുശാല്‍ മെന്‍ഡിസ് പുറത്തായത്. പിന്നാലെയെത്തിയ പവന്‍ രത്‌നനായകയെ (15 പന്തില്‍ പുറത്താകാതെ 28) കൂട്ടുപിടിച്ച് നിസങ്ക ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

Content Highlight: Pathum Nissanka becomes 3rd batter to complete century in T20 World Cup while chasing

 

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.