ഇസ്രഈല്‍ സര്‍ക്കാരിന്റെ ഈ സാമ്പത്തിക നിര്‍ബന്ധങ്ങള്‍ നഗരത്തിന്റെ ചരിത്രപരമായ പദവി നിലനിര്‍ത്തുന്നതിനും ജെറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനും വലിയ ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള ഈ തര്‍ക്കം കേവലമൊരു നികുതി പ്രശ്‌നമല്ലെന്നും, മറിച്ച് തര്‍ക്കഭൂമിക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ ഇസ്രഈല്‍ നടത്തുന്ന പരമാധികാര തര്‍ക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെറുസലേമിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ചും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ഇസ്രഈലിന്റെ അതിക്രമങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് അന്താരാഷ്ട്ര ഇടപെടലിനായി അബ്ബാസ് ലോക നേതാക്കള്‍ക്കും മതമേലധ്യക്ഷന്മാര്‍ക്കും കത്തുകള്‍ അയച്ചു.
മാര്‍പ്പാപ്പ, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മറ്റ് യൂറോപ്യന്‍ നേതാക്കള്‍ എന്നിവര്‍ക്കാണ് വിഷയത്തില്‍ ഇടപെടലാവശ്യപ്പെട്ട് അബ്ബാസ് മഹ്‌മൂദ് കത്തുകളയച്ചത്.
സഭകള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള നീക്കം നഗരത്തിന്റെ നിയമപരമായ പദവിക്ക് മേലുള്ള കടന്നുകയറ്റവും, സ്‌കൂളുകള്‍, ആശുപത്രികള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചരിത്രപരമായി നല്‍കിയിട്ടുള്ള നിയമപരമായ സംരക്ഷണങ്ങളെ തകര്‍ക്കുന്ന നേരിട്ടുള്ള ആക്രമണവുമാണെന്ന് അബ്ബാസ് കത്തില്‍ വിശേഷിപ്പിച്ചു.
1967 മുതല്‍ അധിനിവേശത്തിലായ കിഴക്കന്‍ ജെറുസലേം ഫലസ്തീന്‍ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. അധിനിവേശ പ്രദേശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രഈലിന്റെ പുതിയ നടപടിയെന്ന് അദ്ദേഹം കത്തില്‍ ഊന്നിപ്പറഞ്ഞു.
നഗരത്തിന്റെ സ്വഭാവമോ നിയമപരമായ പദവിയോ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ എല്ലാ നടപടികളും അസാധുവാണെന്ന് യു.എന്‍ സുരക്ഷാ സമിതി പ്രമേയങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും കിഴക്കന്‍ ജറുസലേമിലെ ഇസ്‌ലാമിക-ക്രിസ്ത്യന്‍ മതസ്ഥാപനങ്ങള്‍ക്ക് മേല്‍ ഇസ്രഈലിന് യാതൊരുവിധ നിയമപരമായോ നീതിന്യായപരമായോ ഉള്ള അധികാരമില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ഇസ്രഈലിന്റെ ഇത്തരം ഏകപക്ഷീയമായ നടപടികള്‍ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും, അധിനിവേശ അധികാരികളുമായി യാതൊരു കരാറിലും ഏര്‍പ്പെടരുതെന്നും അദ്ദേഹം സഭകളോട് ആവശ്യപ്പെട്ടു.
1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നത് മാത്രമാണ് മേഖലയിലെ ശാശ്വത സമാധാനത്തിനുള്ള ഏക മാര്‍ഗമെന്ന് അബ്ബാസ് തന്റെ കത്തുകളില്‍ ആവര്‍ത്തിച്ചു.
അതോടൊപ്പം, ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങള്‍ക്ക് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ നല്‍കുന്ന ചരിത്രപരമായ സംരക്ഷണത്തെയും (Hashemite custodianship) ഫലസ്തീന്‍ രാഷ്ട്രത്തിന് മാര്‍പ്പാപ്പ നല്‍കുന്ന പിന്തുണയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
വസ്തുവിന്റെ വലുപ്പം, സ്ഥാനം, ഉപയോഗം എന്നിവ അടിസ്ഥാനമാക്കി ഇസ്രഈല്‍ ഈടാക്കുന്ന മുനിസിപ്പല്‍ നികുതിയാണ് അര്‍നോണ. നൂറ്റാണ്ടുകളായി പരമ്പരാഗതമായി ലഭിച്ചിരുന്ന നികുതി ഇളവുകള്‍ പ്രകാരം ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സഭകള്‍ നികുതി നല്‍കേണ്ടതില്ലായിരുന്നു.
എന്നാല്‍, ആരാധനയ്ക്കായി നേരിട്ട് ഉപയോഗിക്കാത്ത വാണിജ്യ കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും മാത്രമേ നികുതി ബാധകമാകൂ എന്നാണ് ജെറുസലേം മുനിസിപ്പാലിറ്റിയുടെ വാദം. എന്നാല്‍, മുന്‍കാല നികുതികള്‍ ഉള്‍പ്പെടെ ഈടാക്കാനുള്ള ഇസ്രഈലിന്റെ നീക്കം തങ്ങളുടെ സാമൂഹിക സേവനങ്ങളെയും സാമ്പത്തിക ഭദ്രതയെയും പൂര്‍ണമായി തകര്‍ക്കുമെന്ന് സഭാ നേതാക്കള്‍ ഭയപ്പെടുന്നു.
മാത്രമല്ല, ഇത്തരം ഭരണപരമായ മാറ്റങ്ങള്‍ക്കും നടപടികള്‍ക്കും വഴങ്ങുന്നത് കിഴക്കന്‍ ജെറുസലേമിന് മേലുള്ള ഇസ്രഈലിന്റെ അധികാരം അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന് ഫലസ്തീനികളും സഭകളും കരുതുന്നു.
ഇസ്രഈലിന്റെ ഈ നീക്കം ഇതാദ്യമായല്ല. ഇതിനുമുമ്പ് 2018 ഫെബ്രുവരിയില്‍ സഭകളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളില്‍ നിന്ന് കോടിക്കണക്കിന് ഷെക്കല്‍ നികുതി പിരിക്കാന്‍ മുനിസിപ്പാലിറ്റി ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സഭാ നേതാക്കള്‍ ചരിത്രപ്രസിദ്ധമായ ‘ചര്‍ച്ച് ഓഫ് ദി ഹോളി സെപല്‍ച്ചര്‍’ (Holy Sepulchre) മൂന്ന് ദിവസത്തേക്ക് അടച്ചിട്ട് ശക്തമായി പ്രതിഷേധിച്ചു.
തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് ഇസ്രഈല്‍ ഈ നീക്കം താത്കാലികമായി നിര്‍ത്തിവെച്ചെങ്കിലും, അടുത്ത കാലത്തായി വീണ്ടും കടുത്ത നികുതി ആവശ്യവുമായി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
Content Highlight: Palestinian president urges Jerusalem mosques to reject Israeli municipal tax, warns of threat to Christian presence