യു ടേണ്‍ അടിക്കാന്‍ പാകിസ്ഥാന്‍; ഇന്ത്യയുമായി കളിക്കും
Cricket
യു ടേണ്‍ അടിക്കാന്‍ പാകിസ്ഥാന്‍; ഇന്ത്യയുമായി കളിക്കും
ഫസീഹ പി.സി.
Monday, 9th February 2026, 10:44 pm

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുമായി നേരത്തെ ഷെഡ്യൂള്‍ ചെയ്ത പ്രകാരം ടി – 20 ലോകകപ്പില്‍ ഏറ്റുമുട്ടിയേക്കുമെന്നാണ് വിവരം.

ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ യു ടേണ്‍ അടിക്കുമെന്ന് സൂചന നല്‍കിയത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി തന്നെയാണ്. ‘ഒരു അതിഥി വരുമ്പോള്‍ നമ്മള്‍ പലതും മറക്കുകയും ശമിക്കുകയും ചെയ്യും’ എന്നായിരുന്നു നഖ്വിയുടെ പ്രസ്താവന.

ലാഹോറില്‍ വെച്ച് നടന്ന പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് (പി.എസ്.എല്‍) ലേലത്തിനിടെ മുന്‍ പി.സി.ബി മേധാവി നജാം സേത്തി പാകിസ്ഥാന്‍ ക്രിക്കറ്റിനെ കുറിച്ച് ഉടന്‍ ‘ശുഭവാര്‍ത്ത’ ഉണ്ടാകുമെന്ന് സൂചന നല്‍കി. ഇതിന് പിന്നാലെയാണ് നഖ്വിയുടെ ഈ പ്രതികരണം.

ഇരുവരുടെയും വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, പാകിസ്ഥാനോട് ലോകകപ്പില്‍ കളിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ഐ.സി.സി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് തങ്ങളുടെ തീരുമാനവും പാകിസ്ഥാന്‍ പിന്‍വലിക്കുന്നതെന്നാണ് വിവരം. ഈ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെ, ഇന്ത്യയുമായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ പി.സി.ബി, ഐ.സി.സിക്ക് മുമ്പില്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു. മൂന്ന് പ്രധാന നിബന്ധനകളാണ് ടീം മുന്നോട്ട് വെച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ ഇവയൊന്നും ഐ.സി.സി അംഗീകരിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ തീരുമാനം.

Content Highlight: Pakistan will play against India as scheduled in T20 World Cup 2026: Report

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി