ടി - 20 ലോകകപ്പ്: പാകിസ്ഥാന്റെ ആദ്യ ചോര വീഴ്ത്തി ഡച്ച് പട
T20 World Cup 2026
ടി - 20 ലോകകപ്പ്: പാകിസ്ഥാന്റെ ആദ്യ ചോര വീഴ്ത്തി ഡച്ച് പട
ഫസീഹ പി.സി.
Saturday, 7th February 2026, 1:23 pm

2026 ടി – 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും നെതര്‍ലാന്‍ഡ്സും ഏറ്റുമുട്ടുകയാണ്. നിലവില്‍ പാകിസ്ഥാന്‍ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെടുത്തിട്ടുണ്ട്.

മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനും രണ്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ സല്‍മാന്‍ അലി ആഘയുമാണ് ക്രീസിലുള്ളത്. സയീം അയൂബിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.


13 പന്തില്‍ 24 റണ്‍സെടുത്താണ് സയീമിന്റെ മടക്കം. ഒരു സിക്സും നാല് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. ആര്യന്‍ ദത്താണ് താരത്തെ പുറത്താക്കിയത്.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്സ് 147 റണ്‍സിന് പുറത്തായിരുന്നു. ബൗളര്‍മാര്‍ ഒന്നടങ്കം തിളങ്ങിയതോടെ ഡച്ച് സംഘത്തെ പാകിസ്ഥാന്‍ ടീമിനെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്സിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് 28 റണ്‍സ് ചേര്‍ത്തതിന് ശേഷം ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏറെ വൈകാതെ രണ്ടാം വിക്കറ്റും വീണു.

പിന്നീട് ബാറ്റിങ്ങിനെത്തിയ ബാസ് ഡി ലീഡ്, കോളിന് അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേഡ്‌സ് എന്നിവര്‍ ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ മൂവരും പുറത്തായതോടെ ടീം തകരുകയായിരുന്നു.

29 പന്തില്‍ 37 റണ്‍സെടുത്ത എഡ്വേഡ്സാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ലീഡ് 25 പന്തില്‍ 30 റണ്‍സും അക്കര്‍മാന്‍ 14 പന്തില്‍ 20 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. മറ്റാര്‍ക്കും വലിയ മികച്ച സ്‌കോര്‍ കണ്ടെത്താനാവാതെ വന്നതോടെ ടീമിന് ഒരു പന്ത് ബാക്കി നില്‍ക്കെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

സല്‍മാന്‍ മിര്‍സ. Photo: Hassan Zahid/x.com

പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അബ്രാര്‍ അഹമ്മദ്, സയീം അയ്യൂബ്, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Pakistan lost their first wicket in  T20 World Cup opening match against Netherlands

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി