സഞ്ജുവിനെ തഴഞ്ഞു; കോഹ്‌ലിയുടെ പകരക്കാരന്‍ രാജസ്ഥാന്‍ താരം
Cricket
സഞ്ജുവിനെ തഴഞ്ഞു; കോഹ്‌ലിയുടെ പകരക്കാരന്‍ രാജസ്ഥാന്‍ താരം
Sudev A
Saturday, 6th June 2026, 5:17 pm

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരക്കാരനായാണ് ജെയ്സ്വാള്‍ ഇടം നേടിയത്. 2025 ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് ജെയ്സ്വാള്‍ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഇന്ത്യക്കായി നാല് ഏകദിനത്തില്‍ മാത്രമാണ് ജെയ്സ്വാള്‍ കളിച്ചത്. ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

യശ്വസി ജെയ്‌സ്വാൾ

കോഹ്‌ലി ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് പരമ്പരയില്‍ നിന്നും പുറത്തായത്. കോഹ്‌ലിക്ക് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സഞ്ജുവിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിന മത്സരം കളിച്ചത്. അന്ന് സൗത്ത് ആഫ്രിക്കക്ക് എതിരെ സെഞ്ച്വറിയടിച്ചാണ് താരം തിരികെ കയറിയത്. 114 പന്തില്‍ 108 റണ്‍സായിരുന്നു വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. എന്നാല്‍, അതിന് ശേഷം താരത്തെ തേടി ഏകദിനത്തില്‍ ഒരു അവസരം പോലും ലഭിച്ചില്ല.

സഞ്ജു സാംസൺ

അതേസമയം രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമായാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നും താരവും അഫ്ഗാനെതിരെ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

ജൂണ്‍ 14 മുതല്‍ 20 വരെയാണ് അഫ്ഗാന്‍-ഇന്ത്യ ഏകദിന പരമ്പര നടക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശ്വസി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Opener Yashwasvi Jaiswal included in ODI series against Afghanistan

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.