നീ ഇടയ്ക്കിടക്ക് ഇങ്ങനെ ചത്താല്‍ തങ്ങളെന്ത് ചെയ്യുമെന്ന് തന്റെ സുഹൃത്തുക്കള്‍ ചോദിക്കുന്നതായും ജി. വേണുഗോപാല്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ മരണം തേടിയെത്തിയ ഭാഗ്യവാനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിങ്ങും മഞ്ഞുമല കയറ്റവുമെല്ലാം കഴിഞ്ഞ് ഭാര്യയുമൊത്ത് ശ്രീനഗറില്‍ തിരിച്ചെത്തിയപ്പോഴാണ് വ്യാജ മരണവാര്‍ത്തകള്‍ കണ്ടതെന്നും ജി. വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഗായകന്‍ ജി. വേണുഗോപാല്‍ മരണപ്പെട്ടെന്ന രീതിയില്‍ നിരവധി പോസ്റ്റുകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ നിരവധി ആളുകൾ ജി. വേണുഗോപാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
ഇതിന് കഴിയാതെ വന്നതോടെ ആശങ്ക ഉയരുകയായിരുന്നു. വാര്‍ത്തകള്‍ കണ്ട പലരും വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദിനെയും ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ജി. വേണുഗോപാല്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. താനിപ്പോള്‍ കശ്മീരിലാണെന്നും യാത്രയിലാണെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു.
നിലവില്‍ വേണുഗോപാലിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആളുകള്‍ വ്യാജ വാര്‍ത്തകളെ രൂക്ഷമായ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
സ്വന്തം ചരമവാര്‍ത്ത എല്ലാവര്‍ഷവും വായിക്കാനും ഒരു ഭാഗ്യം വേണം… നമ്മളൊക്കെ മരിച്ചാല്‍ പോലും ഒരു വാര്‍ത്ത വരില്ല, മനോനില തെറ്റായ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്… അതിന്റെ പ്രതിഫലനമാണെന്ന് കരുതിയാല്‍ മതി, കര്‍ത്താവിനെ പോലെ ഉയിര്‍ത്തെഴുന്നേറ്റുവെന്ന ബഹുമതിയും കയ്യിലിരിക്കട്ടെന്നേ… തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Content Highlight: Not ready to die anytime soon, has no such intention; G. Venugopal on fake death reports