2026 ലോകകപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍; സൂക്ഷിച്ച് കളിച്ചില്ലെങ്കില്‍ പണി കിട്ടും
Football
2026 ലോകകപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍; സൂക്ഷിച്ച് കളിച്ചില്ലെങ്കില്‍ പണി കിട്ടും
ശ്രീരാഗ് പാറക്കല്‍
Wednesday, 3rd June 2026, 5:37 pm

2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് മുന്നോടിയായി ഫിഫ വമ്പന്‍ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പുതിയ നിയമങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.

മത്സരത്തിനിടിയില്‍ താരങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍, സമയം പാഴാക്കല്‍ എന്നിവ തടയാനും കളിയുടെ വേഗത മെച്ചപ്പെടുത്താനുമാണ് ഇത്തരത്തിലൊരു നീക്കം.

വായ പൊത്തി മോശമായ വാക്കുകള്‍ പറയുന്നത്

പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് മത്സരത്തിനിടയില്‍ താരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ കയ്യോ ജേഴ്‌സിയോ ഉപയോഗിച്ച് വായ മറച്ച് പിടിക്കുന്നത് റെഡ് കാര്‍ഡ് ലഭിക്കുന്നതിന് കാരണമാകും. ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ വിവേചനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബെന്‍ഫിക്കയുടെ ജിയാന്‍ ലൂക്ക പ്രെസ്റ്റിയാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നിയമം പ്രാബല്യത്തില്‍ വരുന്നത്. മാത്രമല്ല ജിയാന്‍ ലൂക്കയ്ക്ക് ആറ് മത്സരത്തില്‍ വിലക്കും നേരിടേണ്ടഡി വന്നിരുന്നു.

വിനീഷ്യസ് ജൂനിയര്‍- Photo: Skysports

മത്സരത്തിനിടയില്‍ പ്രതിഷേധിച്ച് കളം വിടുക

മത്സരത്തിനിടയില്‍ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കളം വിടുന്ന കളിക്കാര്‍ക്ക് പുതിയ നിയമപ്രകാരം നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കും. കളിക്കാരെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ ശ്രമിക്കുന്ന ടീം ഒഫീഷ്യല്‍സിനും ഈ നിയമം ബാധകമാണ്. മാത്രമല്ല ഏതെങ്കിലും ടീം പുറത്ത് പോയി മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പുറത്ത് പോയ ടീം പരാജയപ്പെട്ടതായി പ്രഖ്യാപിക്കും.

ത്രോയും ഗോള്‍ കിക്ക് കൗണ്ട്ഡൗണും

ത്രോ-ഇന്നുകളിലും ഗോള്‍ കിക്കുകളിലും റഫറിമാര്‍ കൈ ഉയര്‍ത്തി അഞ്ച് സെക്കന്‍ഡ് കൗണ്ട്ഡൗണ്‍ ആരംഭിക്കും. കൗണ്ട്ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പ് പന്ത് തിരികെ കളിയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍, പന്തിന്റെ പൊസഷന്‍ എതിര്‍ ടീമിന് നല്‍കും.

ത്രോ എറിയുന്ന ഫുട്‌ബോളര്‍ – Photo: The Iris Sun

ത്രോ-ഇന്നുകളില്‍ കൗണ്ട്ഡൗണ്‍ കഴിഞ്ഞാല്‍ എതിര്‍ ടീമിന് ത്രോ-ഇന്‍ ലഭിക്കും. അതുപോലെ, ഒരു ടീമിന് നിശ്ചിത സമയത്തിനുള്ളില്‍ ഗോള്‍ കിക്ക് എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, എതിര്‍ ടീമിന് ഒരു കോര്‍ണര്‍ കിക്ക് ലഭിക്കും.

സബ്സ്റ്റിറ്റിയൂട്ടിനുള്ള പ്രോട്ടോക്കോള്‍

പുതിയ നിയമമനുസരിച്ച് സബ്സ്റ്റിറ്റിയൂട്ടായ താരം 10 സെക്കന്റിനുള്ളില്‍ ബൗണ്ടറി ലൈനിലൂടെയുള്ള പോയിന്റിലൂടെ പുറത്ത് കടക്കണം. നിശ്ചിത സമയത്തിനുള്ള സബ്ബായ താരം ഗ്രൗണ്ടിന് പുറത്ത് പോയില്ലെങ്കില്‍ പകരക്കാരനെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍ ഇറക്കില്ല. കളി പുനരാരംഭിച്ച ശേഷം ഒരു മിനിട്ട് കഴിഞ്ഞ് മാത്രമേ പകരക്കാരനായ താരത്തിന് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. സമയം നിയന്ത്രിക്കുന്നതിനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് പിരിക്ക് പറ്റിയപ്പോള്‍ – Photo: Bussinus Today

ഫീല്‍ഡില്‍ ഒരു താരത്തിന് ചികിത്സ നല്‍കുമ്പോള്‍

ഗ്രൗണ്ടില്‍ ഒരു കളിക്കാരന് ചികിത്സ നല്‍കുകയാണെങ്കില്‍ ഒരു മിനിട്ട് നേരത്തേക്ക് താരം കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും, തുടര്‍ന്ന് പ്രശ്‌നങ്ങളില്ലെങ്കില്‍ താരത്തിന് കളത്തിലേക്ക് തന്നെ തിരിച്ച് വരാം. ഒരു ഗോള്‍ക്കീപ്പര്‍ക്ക് പരിക്ക് പറ്റിയാലോ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്ക് പറ്റിയാലോ ഈ നിയനം ബാധകമല്ല. മത്സരത്തിനിടയില്‍ കളിക്കാര്‍ അസ്വസ്ഥത കാണിച്ച് സമയം പാഴാക്കുന്നതിനാണ് ഇത്തരത്തിലുള്ള നിയമം രൂപീകരിച്ചത്.

വീഡിയോ അസിസ്റ്റന്റ് റഫറി (VAR)

പുതിയ നിയമപ്രകാരം താഴെ പറഞ്ഞപോലെയുള്ള സാഹചര്യങ്ങളില്‍ വി.എ.ആര്‍ കൂടുതല്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

– മഞ്ഞ കാര്‍ഡിന് പകരം ഒരു കളിക്കാരനെതിരെ ചുവപ്പ് കാര്‍ഡ് തെറ്റായി കാണിക്കുമ്പോള്‍

– മറ്റൊരാള്‍ ചെയ്ത കുറ്റകൃത്യത്തിന് തെറ്റായ കളിക്കാരന് മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് കാര്‍ഡ് നല്‍കുമ്പോള്‍

– ഒരു കോര്‍ണര്‍ കിക്ക് തെറ്റായി നല്‍കുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍

ഡ്രിങ്ക്‌സ് ബ്രേക്ക്

കളിയുടെ ഓരോ പകുതിയിലും ഒരു തവണ മൂന്ന് മിനിറ്റ് ഡ്രിങ്ക്‌സ് ബ്രേക്ക് നല്‍കും. ഓരോ പകുതിയുടെയും ഇടവേളയില്‍, ഏകദേശം 22ാം മിനിട്ടില്‍ ഇടവേള നടക്കും.

ഇടവേളയുടെ കൃത്യമായ ദൈര്‍ഘ്യം നിര്‍ണയിക്കാന്‍ റഫറിമാര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. ഉദാഹരണത്തിന്, 20ാം മിനിറ്റിനോട് അടുക്കുമ്പോള്‍ ഒരു കളിക്കാരന് പരിക്കേറ്റാല്‍ മത്സരത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ റഫറിക്ക് സ്റ്റോപ്പേജ് ഷെഡ്യൂള്‍ ചെയ്ത് ഡ്രിങ്ക്‌സ് ബ്രേക്കിന് പോകാം.

ഗോള്‍കീപ്പര്‍ക്ക് പിരിക്ക് പറ്റിയാല്‍

ഒരു ഗോള്‍കീപ്പര്‍ക്ക് മൈതാനത്ത് വൈദ്യചികിത്സ നല്‍കുമ്പോള്‍, ഇരു ടീമിലെ കളിക്കാര്‍ക്കും സ്റ്റോപ്പേജ് സമയത്ത് പിച്ചില്‍ തന്നെ തുടരാന്‍ അനുവാദമുണ്ടാകും. ഗോള്‍കീപ്പറുടെ ചികിത്സ നടക്കുന്ന സമയത്ത് അവര്‍ക്ക് മൈതാനം വിടേണ്ടിവരില്ല.

ഈ നീക്കം ഗോള്‍കീപ്പര്‍മാരുടെ നിര്‍ണായക പങ്കിനെ വെളിവാക്കുന്നു. കളിയില്‍ അനാവശ്യമായ തടസങ്ങള്‍ സൃഷ്ടിക്കാതെ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.

Content Highlight: New rules in football ahead of the World Cup 2026

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ