നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, ആയുധക്കൈമാറ്റം തടയണം; യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഡോക്ടര്‍ മുരളീധരനെ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍
India
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, ആയുധക്കൈമാറ്റം തടയണം; യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഡോക്ടര്‍ മുരളീധരനെ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍
നിഷാന. വി.വി
Thursday, 16th July 2026, 8:05 am

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറും, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യു.എന്‍ സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷന്റെ ചെയര്‍മാനുമായ മുന്‍ ജഡ്ജി ഡോ. ശ്രീനിവാസന്‍ മുരളീധരനെ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിവരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ എത്തിയത്.
മുരളീധരന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ പുറത്തുവിട്ട സമഗ്രമായ റിപ്പോര്‍ട്ടിനെ നേതാക്കള്‍ അഭിനന്ദിച്ചു.

2023 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഫലസ്തീന്‍ കുട്ടികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

”ബാല്യത്തിന്റെ സത്ത തന്നെ തകര്‍ക്കപ്പെട്ടു: 2023 ഒക്ടോബര്‍ 7 മുതല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഫലസ്തീന്‍ കുട്ടികളെ ഇസ്രഈല്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നു” എന്ന തലക്കെട്ടിലാണ് 94 പേജുള്ള ഈ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ മാത്രം കുറഞ്ഞത് 20,179 ഫലസ്തീന്‍ കുട്ടികളെയെങ്കിലും ഇസ്രഈല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ 30 ശതമാനത്തോളം വരും.

യുദ്ധത്തില്‍ 44,000ത്തിലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ഏകദേശം 58,000 കുട്ടികള്‍ അനാഥരാക്കപ്പെടുകയും ചെയ്തുവെന്നും ഡ്രോണ്‍ ആക്രമണങ്ങളിലൂടെ കുട്ടികളെ ബോധപൂര്‍വം ലക്ഷ്യം വെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സി.പി.ഐ.എം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ ഇസ്രഈല്‍ തടഞ്ഞതോടെ പട്ടിണിയും രോഗങ്ങളും പടര്‍ന്നുപിടിച്ചുവെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. പ്രസവ-നവജാത ശിശു പരിചരണ കേന്ദ്രങ്ങളെ വ്യവസ്ഥാപിതമായി ലക്ഷ്യമിട്ടത് ഗസയിലെ നവജാതശിശുക്കളുടെ ജീവന്‍ വലിയ അപകടത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ കുട്ടികള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍, അന്യായമായ തടങ്കലില്‍ വെക്കല്‍, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീന്‍ കുട്ടികളെ ഇസ്രഈല്‍ സുരക്ഷാ സേന ബോധപൂര്‍വം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, വംശഹത്യക്ക് കാരണമായേക്കാവുന്ന രീതിയില്‍ ഇസ്രഈലിലേക്കുള്ള ആയുധ കൈമാറ്റങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കൂടാതെ, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള ഇസ്രഈലീ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ തയാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Content Highlight: Netanyahu must be arrested and arms transfers halted; CPIM leaders meet UN Human Rights Commissioner and Dr. Muraleedharan.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.