യുദ്ധത്തേക്കാള്‍ സുരക്ഷിതം ചര്‍ച്ചകള്‍; ഇസ്രഈലുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്ന് ലെബനന്‍ പ്രസിഡന്റ്
World News
യുദ്ധത്തേക്കാള്‍ സുരക്ഷിതം ചര്‍ച്ചകള്‍; ഇസ്രഈലുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്ന് ലെബനന്‍ പ്രസിഡന്റ്
ആദര്‍ശ് എം.കെ.
Monday, 1st June 2026, 9:27 pm

 

ബെയ്‌റൂട്ട്: ഇസ്രഈലുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ യുദ്ധത്തേക്കാള്‍ സുരക്ഷിതമായ മാര്‍ഗം നയതന്ത്ര ചര്‍ച്ചകളാണെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. രാജ്യത്തിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമാധാന ചര്‍ച്ചകളെ ചിലര്‍ കീഴടങ്ങലായി തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ ഒരു വിട്ടുവീഴ്ചയല്ലെന്നും, മറിച്ച് കുറഞ്ഞ നാശനഷ്ടങ്ങളോടെ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍ ഒറ്റരാത്രികൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതൊരു ദീര്‍ഘമായ പ്രക്രിയയാണെന്നും തടസങ്ങള്‍ ഉണ്ടായാലും ചര്‍ച്ചകള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കന്‍ ലെബനനില്‍ സൈന്യം പ്രവര്‍ത്തന നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രദേശം പൂര്‍ണമായും ആയുധമുക്തമാണെന്ന് പറയാനാകില്ലെന്ന് ജോസഫ് ഔണ്‍ പറഞ്ഞു. മലനിരകളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രകൃതി കാരണം ആയുധങ്ങള്‍ നീക്കം ചെയ്യുന്നതിന് സമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 17-ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ഇസ്രഈല്‍ സഹകരിക്കുന്നില്ലെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. സ്വയം പ്രതിരോധത്തിന്റെ പേരില്‍ ഇസ്രഈല്‍ ഇപ്പോഴും ഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും സൈനിക നടപടികളും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മാര്‍ച്ച് 2 മുതല്‍ നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ രാജ്യത്തുടനീളം 3,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

യുദ്ധം ഒരു വശത്തും ചര്‍ച്ചകള്‍ മറുവശത്തും നടക്കുമ്പോഴും, സമാധാനപരമായ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ലെബനന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു.

അതേസമയം, ലെബനനെ സഹായിക്കാന്‍ തങ്ങളൊരിക്കലും മടക്കില്ലെന്ന് ഇറാന്‍ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലെബനനിലെ വെടിനിര്‍ത്തല്‍ എന്നത് അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു അന്തിമ കരാറിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ നാവിക ഉപരോധവും ലെബനനിലെ ഇസ്രഈലിന്റെ ‘യുദ്ധക്കുറ്റങ്ങളും’ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ലംഘിക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നായിരുന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും പ്രതികരിച്ചു.

 

Content Highlight: Negotiations are safer than war; Lebanese President says diplomatic talks with Israel will continue

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.