നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍.ടി.എയുടെ സിസ്റ്റത്തിലൂടെയല്ലെന്ന് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു. നിലവില്‍ സി.ബി.ഐ ഈ കേസ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിസ്റ്റത്തിലൂടെയല്ല ചോര്‍ച്ച ഉണ്ടായതെങ്കില്‍ പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും, എന്തിനാണ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും എം.പിമാര്‍ ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാതെ, വിഷയം സി.ബി.ഐ അന്വേഷണത്തിലാണെന്ന മറുപടി മാത്രമാണ് അഭിഷേക് സിങ് നല്‍കിയത്.
സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് സമിതിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടപ്പോള്‍, സി.ബി.ഐ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അവരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഭരണകക്ഷിയായ ബി.ജെ.പി എം.പിമാര്‍ വാദിച്ചു
എന്‍.ടി.എ പരിഷ്‌കരണങ്ങള്‍ക്കായി നിയോഗിച്ച രാധാകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ 70 ശതമാനം ഹ്രസ്വകാല നടപടികളും ഇതിനകം നടപ്പിലാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭാവിയില്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
എന്‍.ടി.എയില്‍ നിലവില്‍ ഏകദേശം 25 ശതമാനം ജീവനക്കാരുടെ കുറവുണ്ടെന്നും, ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സമിതിയെ അറിയിച്ചു.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ 22.05 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഭാഗമായിരുന്നു.
പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം (മെയ് ഏഴ്) ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും മെയ് എട്ടിന് ഇത് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയതായും എന്‍.ടി.എ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാനും ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചത്.
പാര്‍ലമെന്ററി സമിതി അധ്യക്ഷനും കോണ്‍ഗ്രസ് എം.പിയുമായ ദിഗ്വിജയ സിങ്, യോഗത്തില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചുവെന്നും പറഞ്ഞു. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കാനും എന്‍.ടി.എ പദ്ധതിയിടുന്നുണ്ട്.
Content Highlight: National Testing Agency appears before parliamentary committee in connection with NEET-UG question paper leak