ദേശീയ പാതയുടെ ബദല്‍ ഉദ്ഘാടനം നടത്തി കുഞ്ഞമ്പു എം.എല്‍.എ; കോഴിക്കോട് റോഡ് ഷോയുമായി മന്ത്രി റിയാസ്
Kerala
ദേശീയ പാതയുടെ ബദല്‍ ഉദ്ഘാടനം നടത്തി കുഞ്ഞമ്പു എം.എല്‍.എ; കോഴിക്കോട് റോഡ് ഷോയുമായി മന്ത്രി റിയാസ്
അനിത സി
Wednesday, 11th March 2026, 1:20 pm

കോഴിക്കോട്: ദേശീയ പാത-66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബദല്‍ ഉദ്ഘാടനം സംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് മന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതോടെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് ബദല്‍ ഉദ്ഘാടനം സംസ്ഥാനം ഒരുക്കിയിരിക്കുന്നത്.

എന്‍.എച്ച് 66 തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിര്‍വഹിക്കുന്നതിന് തൊട്ടുമുമ്പായി തലപ്പാടി-ചെങ്കള റീച്ചിന്റെ സമാന്തര ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു.

എന്‍.എച്ച്-66ലൂടെ റോഡ് ഷോ നടത്തി മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധം അറിയിച്ചു. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയാണ് മന്ത്രിയുടെ റോഡ് ഷോ. വന്‍ജനപങ്കാളിത്തമാണ് റോഡ് ഷോയിലുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവര്‍ക്ക് മാത്രമായിരുന്നു സംസ്ഥാന മന്ത്രിസഭയില്‍ നിന്നും പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നത്.

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുകയും ദേശീയ പാത നിര്‍മാണത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമുണ്ടായിരുന്നില്ല.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സി ആയിരിക്കെ മന്ത്രി റിയാസിനെ പരിപാടിയില്‍ ഉള്‍പ്പെടുത്താത്തത് വലിയ രാഷ്രീയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്. സംഭവത്തില്‍ മന്ത്രിയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പ്രതിപക്ഷത്ത് നിന്നും എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എം.എല്‍.എയായ ഉമ തോമസ് എന്നിവര്‍ക്കും ക്ഷണമുണ്ടായിരുന്നു.

മുന്‍കേന്ദ്രമന്ത്രി എന്ന പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ക്ഷണം ലഭിച്ചിരുന്നു.

Content Highlight: Kunhambu MLA inaugurates alternative route of national highway; Minister Riyas holds road show in Kozhikode

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.