കൊടുങ്കാറ്റായി നാറ്റ് സ്‌കിവര്‍ ഇടിമിന്നലായി ബെത് മൂണി; ടി-20 ചരിത്രത്തില്‍ രണ്ടേരണ്ട് പേര്‍!
Cricket
കൊടുങ്കാറ്റായി നാറ്റ് സ്‌കിവര്‍ ഇടിമിന്നലായി ബെത് മൂണി; ടി-20 ചരിത്രത്തില്‍ രണ്ടേരണ്ട് പേര്‍!
ശ്രീരാഗ് പാറക്കല്‍
Monday, 6th July 2026, 11:15 am

വനിതാ ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ ഏഴാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഓസീസ് ചാമ്പ്യന്മാരായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ബെത് മൂണിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ വിജയിച്ചുകയറിയത്. 49 പന്തില്‍ 64 റണ്‍സാണ് ബെത് മൂണി സ്വന്തമാക്കിയത്. 10 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ടാണ്. 53 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സാണ് താരം നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയതോടെ രണ്ട് താരങ്ങളും ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. വനിതാ ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരങ്ങളായി മാറിയിരിക്കുകയാണ് ബെത് മൂണിയും സ്‌കൈവര്‍ ബ്രണ്ടും. ഒമ്പത് തവണയാണ് ലോകകപ്പ് ചരിത്രത്തില്‍ ഇരുവരും 50+ സ്‌കോര്‍ നേടുന്നത്.

വനിതാ ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരങ്ങള്‍

ബെത് മൂണി (ഓസ്‌ട്രേലിയ) – 9* (31ഇന്നിങ്‌സ്)

നാറ്റ് സ്‌കിവര്‍ ബ്രണ്ട് (ഇംഗ്ലണ്ട്) – 9* (32)

സൂസി ബേറ്റ്‌സ് (ന്യൂസിലാന്‍ഡ്) – 8 (44)

ആലീസ ഹീലി (ഓസ്‌ട്രേിലിയ) – 7 (39)

അതേസമയം രണ്ടാം വിക്കറ്റില്‍ ഫോബ് ലിച്ച്ഫീല്‍ഡിനൊപ്പം പടുത്തുയര്‍ത്തിയ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയന്‍ വിജയം അനായാസമാക്കിയത്. 35 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 48 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന് വേണ്ടി നാറ്റ് സ്‌കിവറിന് പുറമെ ഫ്രെയ കെമ്പ് 28 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയിരുന്നു.

Content Highlight: Nat Scivar Brund And Beth Mooney In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ