ന്യൂദല്‍ഹി: മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന നിഖാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാല്‍പര്യ ഹരജിയെ ചോദ്യം ചെയ്ത് കൊണ്ട് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയതു.

ഈ വിഷയങ്ങളില്‍ ഇതിനകം തന്നെ വിധിന്യായങ്ങളില്‍ തീരുമാനമായിട്ടുണ്ടെന്നും ഒരു മതവിഭാഗത്തിന്റെ ഭാഗമല്ലാത്ത ഒരാള്‍ക്ക് മതപരമായ വിഷയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും ഓള്‍ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഹരജിയില്‍ പറയുന്നു.

മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എ.ഐ.എം.പി.എല്‍.ബിയും മറ്റും സംഘടനകളും നിലവിലുണ്ടെന്നും ഹരജിയില്‍ സൂചിപ്പിക്കുന്നു. അഭിഭാഷകയും ബി.ജെ.പി നേതാവുമായ അശ്വനികുമാറിന്റെ പൊതുതാല്‍പര്യഹരജിക്കെതി െഎ.ഐ.എം.പി.എല്‍.ബി ഇപ്പോള്‍ നല്‍കിയ ഹരജിയിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുള്ളത്.

ചില വിഭാഗം സുന്നി മുസ്ലിങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഒരു വിവാഹ രീതിയാണ് നിഖാഹ് ഹലാല. മുത്തലാക്ക് വഴിയോ അല്ലാതെയോ വിവാഹബന്ധം വേര്‍പെടുത്തപ്പെടുന്ന ദമ്പതികള്‍ തമ്മില്‍ പുനര്‍വിവാഹം നടത്തണമെങ്കില്‍, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത ശേഷം വിവാഹബന്ധം വേര്‍പെടുത്തപ്പെടണം എന്ന നിബന്ധന പൂര്‍ത്തീകരിക്കുന്നതിനാണ് നിക്കാഹ് ഹലാല വിവാഹം നടത്തുന്നത്. ഇത്, വനിതകളോടുള്ള വിവേചനവും അനാചാരവും ലൈംഗികചൂഷണവുമായി കരുതപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ