ന്യൂദൽഹി: 2019 ൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത കേസിലെ ലേഡി ഗോഡ്‌സെ എന്നറിയപ്പെടുന്ന ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ കൊലക്കേസിൽ പ്രതിയെന്ന് പൊലീസ്.
ഉത്തർ പ്രദേശിലെ ഹത്‌സറിൽ ബിസിനസുകാരനായ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് പൂജ ശകുൻ പാണ്ഡെയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
കേസിൽ പൂജ ശകുനിന്റെ ഭർത്താവ് അശോക് പാണ്ഡേയും വാടക കൊലയാളിയും പൊലീസ് കസ്റ്റഡിയിലാണ്. പൂജ ഒളിവിലാണെന്നാണ് റിപ്പോർട്ട്. നിലവിൽ പൂജയ്ക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
സെപ്തംബര് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9.30 ഓടെ ബസ് കാത്ത് നിന്ന അഭിഷേക് ഗുപ്തയെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് കൊല്ലുകയായിരുന്നു.
കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ പൂജയ്ക്ക് അഭിഷേകുമായി ബന്ധമുണ്ടായിരുന്നെന്ന് അഭിഷേകിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് വാടക കൊലയാളിയെ പിടികൂടുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളിലേക്ക് എത്തുകയുമായിരുന്നു.
2019ൽ ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിർക്കുന്ന പൂജ ശകുൻ പാണ്ഡെയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ലേഡി ഗോഡ്‌സെ എന്ന പേര് വീഴുകയും ചെയ്തിരുന്നു. വെടിയുതിർത്തതിൽ കുറ്റബോധമില്ലെന്നായിരുന്നു പൂജ ശകുൻ പാണ്ഡെ അന്ന് പറഞ്ഞിരുന്നത്.
2021 ൽ മുസ്‌ലിം ജനങ്ങളെ തെരഞ്ഞെടുത്ത് പിടിച്ച് കൊല്ലാനുള്ള ആഹ്വാനം നടത്തിയതിലും പൂജ ശകുൻ അറസ്റ്റിലായിരുന്നു.
Content Highlight: Murder of industrialist in UP; ‘Lady Godse’ accused who shot at Gandhi’s portrait