ഈ പാടിയ ആള്‍ തന്നെ പാടട്ടേയെന്ന് വിദ്യാജി; അദ്ദേഹം ഞങ്ങളെ അത്ഭുതപ്പെടുത്തി: മുരളി ഗോപി
Malayalam Cinema
ഈ പാടിയ ആള്‍ തന്നെ പാടട്ടേയെന്ന് വിദ്യാജി; അദ്ദേഹം ഞങ്ങളെ അത്ഭുതപ്പെടുത്തി: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th July 2025, 5:19 pm

ഓര്‍മയുള്ള കാലം മുതല്‍ക്ക് തന്നെ തനിക്ക് പാട്ട് ഇഷ്ടമാണെന്ന് പറയുകയാണ് മുരളി ഗോപി. എന്നാല്‍ ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ തക്കവണ്ണം ശുഷ്‌ക്കാന്തി ഉണ്ടായിരുന്നില്ലെന്നും അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണ് ഓര്‍മയിലുള്ള ആദ്യ സംഗീതമെന്നും അദ്ദേഹം പറയുന്നു.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി. രസികന്‍ എന്ന സിനിമയിലെ ‘ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ’ എന്ന പാട്ട് സംഭവിച്ചതെങ്ങനെയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഓര്‍മയുള്ള കാലം മുതല്‍ പാട്ട് ഇഷ്ടമാണ്. എപ്പോഴും ചുണ്ടിലൊരു പാട്ട് ഉണ്ടാകും. പക്ഷേ, ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ തക്കവണ്ണം ശുഷ്‌ക്കാന്തി ഉണ്ടായിരുന്നില്ല. അമ്മയാണ് സംഗീതത്തില്‍ എന്റെ മാനസഗുരു.

അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണ് ഓര്‍മയിലുള്ള ആദ്യ സംഗീതം. രസികന്‍ എന്ന സിനിമയിലെ ‘ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ’ എന്ന പാട്ട് സംഭവിച്ചതെങ്ങനെയാണെന്ന് ചോദിച്ചാല്‍, അത് പ്രതീക്ഷിക്കാതെ നടന്നതാണ്.

രസികന്‍ എഴുതുന്ന സമയത്ത്, അതില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പ്രണയത്തകര്‍ച്ചയെ പ്രതിപാദിക്കുന്ന ഒരു നാടന്‍പാട്ട് വേണമെന്ന് തോന്നി. അപ്പോഴാണ് എന്റെ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ ആര്‍. അയ്യപ്പന്‍ ഞങ്ങളുടെ സൗഹൃദസദസുകളില്‍ പാടുമായിരുന്ന ‘ചാഞ്ഞു നിക്കണ’ എന്ന പാട്ട് ഓര്‍ത്തെടുത്തത്.

എം.ഡി. അശോക് എഴുതിയതാണ് അത്. ‘നീ അതൊന്ന് പാട്. ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വിദ്യാസാഗറിന് അയയ്ക്കാം. ഗായകനെ അദ്ദേഹം തീരുമാനിക്കട്ടെ’ എന്ന് ലാല്‍ ജോസ് പറഞ്ഞു. അതനുസരിച്ചാണ് പാടി റെക്കോര്‍ഡ് ചെയ്തത്.

ഓഡിയോ കാസറ്റ് മദ്രാസിലുള്ള വിദ്യാജിക്ക് അയച്ചു. പാട്ട് കേട്ട ശേഷം വിദ്യാജി ലാലിനെയും എന്നെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ‘ഇത് ഈ പാടിയ ആള്‍ തന്നെ പാടട്ടെ’യെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ സിനിമയില്‍ പാടി,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy Talks About Rasikan Movie Song And Vidhyasagar