മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം; കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്ത് എം.ടി. രമേശ്
Kerala News
മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം; കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്ത് എം.ടി. രമേശ്
ആദര്‍ശ് എം.കെ.
Sunday, 10th May 2026, 6:53 pm

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് കടന്നുവരാമെന്നും ബി.ജെ.പി നേതാവ് എം.ടി. രമേശ്

കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) വിപുലപ്പെടുത്താനാണ് ബിജെപി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി

‘നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുകയും മോദി ഗവണ്‍മെന്റ് മുന്‍പോട്ടു വെക്കുന്ന വികസന രാഷ്ട്രീയത്തെ സ്വീകരിക്കുകയും ചെയ്യുന്ന ഏത് കക്ഷികളുമായിട്ടും ധാരണയുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറാണ്. അത്തരം കക്ഷികളെ ഞങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.

കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും കൂടെ നില്‍ക്കുന്ന ചെറിയ കക്ഷികള്‍ ഭാവിയില്‍ മാറി ചിന്തിക്കേണ്ടി വരും. എല്‍.ഡി.എഫിനകത്ത് കുറെ കാലമായി നിന്നിട്ടും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളതെന്ന് അവര്‍ സ്വമേധയാ ആലോചിക്കേണ്ടതാണ്.

സി.പി.ഐ.എമ്മോ കോണ്‍ഗ്രസോ ഒരു ഘട്ടത്തിലും പ്രാദേശിക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നാല്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുകയും അവരെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തിട്ടുള്ള പാരമ്പര്യം എന്‍.ഡി.എയുടേതാണ്. അത് അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തായാലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തായാലും അങ്ങനെതന്നെയാണ്.

ആവശ്യം കഴിഞ്ഞാല്‍ സഖ്യകക്ഷികളെ ഉപേക്ഷിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. ഇത് യു.ഡി.എഫിലെ ഘടകകക്ഷികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എം വോട്ട് മറിച്ചു എന്ന ആരോപണം അവരുടെ ആഭ്യന്തര കാര്യമാണെങ്കിലും, ഇത്തരം പാര്‍ട്ടികള്‍ക്ക് ദീര്‍ഘകാലത്തേക്ക് യോജിക്കാന്‍ സാധിക്കുന്നത് മോദിയുടെ വികസന രാഷ്ട്രീയത്തോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാജ്യത്ത് നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയ ഇന്ത്യ സഖ്യം വീണ്ടും ദുര്‍ബലമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മര്യാദ പാലിക്കാത്തവരാണ് ഈ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. തമിഴ്നാട്ടില്‍ ഡി.എം.കെയെ കോണ്‍ഗ്രസ് ചതിച്ചത് ഇതിന് ഉദാഹരണമാണ്. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് ബി.ജെ.പി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നുവെന്നും, തങ്ങളുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും കൂടെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും എം.ടി. രമേഷ് കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് എന്‍.ഡി.എയുടെ ഭാഗമാകണമെന്ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് ആവശ്യം.

കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് നിര്‍ദേശം വന്നത്. മലബാര്‍ മേഖലയില്‍ നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

കേരള കോണ്‍ഗ്രസ് എന്‍.ഡി.എയുടെ ഭാഗമാകണമെന്ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത്.

മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എം.ടി. രമേശ് പാർട്ടിയെ സ്വാ​ഗതം ചെയ്തത്.

Content highlight: MT Ramesh welcomes Kerala Congress M to NDA

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.