യുദ്ധം ലെബനനെ പിടിച്ചുകുലുക്കും; 12 ലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലേക്കെന്ന് യു.എന്‍ റിപ്പോര്‍ട്ട്
World News
യുദ്ധം ലെബനനെ പിടിച്ചുകുലുക്കും; 12 ലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലേക്കെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ആദര്‍ശ് എം.കെ.
Wednesday, 29th April 2026, 7:51 pm

ന്യൂയോര്‍ക്: ഇസ്രഈല്‍-ഹിസ്ബുല്ല സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ലെബനനിലെ 1.2 ദശലക്ഷത്തിലധികം (12 ലക്ഷം) ആളുകള്‍ കടുത്ത പട്ടിണി നേരിടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്.

2026 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 1.24 ദശലക്ഷം ആളുകള്‍ ഭക്ഷണത്തിനായി കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ), ലെബനന്റെ കൃഷി മന്ത്രാലയം, വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂ.എഫ്.പി) എന്നിവ സംയുക്തമായാണ് ഈ പ്രസ്താവന പുറത്തിറക്കിയത്.

വിശപ്പും പോഷകാഹാരക്കുറവും (ഹംഗര്‍ ആന്‍ഡ് മാല്‍ന്യൂട്രീഷന്‍) നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ‘ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍’ (ഐ.പി.സി) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, അതായത് മാര്‍ച്ച് മാസത്തില്‍, ഏകദേശം 8,74,000 ആളുകള്‍ (ജനസംഖ്യയുടെ 17 ശതമാനം) മാത്രമാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നത്. എന്നാല്‍ യുദ്ധം സാഹചര്യം വഷളാക്കുകയും, കൂടുതല്‍ ആളുകള്‍ പട്ടിണി അനുഭവിക്കുമെന്നാണ് ഐ.പി.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സുസ്ഥിരവും സമയോചിതവുമായ മാനുഷിക സഹായവും ഉപജീവന പിന്തുണയും ലഭിച്ചില്ലെങ്കില്‍, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഘര്‍ഷം, കുടിയിറക്കം, സാമ്പത്തിക സമ്മര്‍ദങ്ങള്‍ എന്നിവയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്.

ഏപ്രില്‍ 17 മുതല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ആറാഴ്ചത്തെ പോരാട്ടത്തിന് താത്കാലിക ശമനം നല്‍കിയിട്ടുണ്ട്. ഈ സംഘര്‍ഷത്തില്‍ ലെബനനില്‍ 2,500ലധികം ആളുകള്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേര്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദക്ഷിണ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രഈല്‍ സൈന്യം ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. തങ്ങളുടെ വീടുകളിലേക്ക് മടങ്ങരുതെന്ന് ഇവിടത്തെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാനുഷിക സഹായം ലഭ്യമായില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Content Highlight: More than 1.2 million people in Lebanon face severe hunger due to war, report says

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.