പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഭാവി അമേരിക്കന്‍ സാന്നിധ്യമില്ലാതെ; വിദേശ ശക്തികളുടെ സ്ഥാനം കടലിന്റെ ആഴങ്ങളില്‍ മാത്രം: മൊജ്തബ ഖാംനഇ
World News
പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഭാവി അമേരിക്കന്‍ സാന്നിധ്യമില്ലാതെ; വിദേശ ശക്തികളുടെ സ്ഥാനം കടലിന്റെ ആഴങ്ങളില്‍ മാത്രം: മൊജ്തബ ഖാംനഇ
ആദര്‍ശ് എം.കെ.
Thursday, 30th April 2026, 9:44 pm

 

ടെഹ്റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഭാവി അമേരിക്കന്‍ സാന്നിധ്യമില്ലാത്തതായിരിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാംനഇ.

മേഖലയിലെ വിദേശ ശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ സാന്നിധ്യം അസ്ഥിരതയുടെ ഉറവിടമാണെന്നും എന്നാല്‍ ഇപ്പോള്‍ ഒരു പുതിയ ഘട്ടം ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ പുതിയ നിയമപരവും ഭരണപരവുമായ ചട്ടക്കൂടുകള്‍ മേഖലയില്‍ സ്ഥിരതയും സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരുമെന്ന് ഖാനംഇ കൂട്ടിച്ചേര്‍ത്തു.

പേര്‍ഷ്യന്‍ ഗള്‍ഫ് ദേശീയ ദിനത്തോടനുബന്ധിച്ച് തന്റെ ഓഫീസിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1622ല്‍ പോര്‍ച്ചുഗീസ് അധിനിവേശ സേനയെ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറത്താക്കിയതിന്റെ സ്മരണാര്‍ത്ഥമാണ് ഏപ്രില്‍ 30 പേര്‍ഷ്യന്‍ ഗള്‍ഫ് ദേശീയ ദിനമായി ഇറാന്‍ ആചരിക്കുന്നത്.

‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുടെ ശോഭനമായ ഭാവി അമേരിക്കയുടെ സാന്നിധ്യമില്ലാത്തതും, അവിടുത്തെ ജനങ്ങളുടെ പുരോഗതിക്കും ആശ്വാസത്തിനും സമൃദ്ധിക്കും വേണ്ടിയുള്ളതുമായിരിക്കും.

പേര്‍ഷ്യന്‍ ഗള്‍ഫിലെയും ഒമാന്‍ കടലിലെയും ജലപ്പരപ്പില്‍ നമ്മുടെ അയല്‍രാജ്യങ്ങളുമായി നമുക്ക് പങ്കിട്ട ഒരു വിധിയാണുള്ളത്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ദുരാഗ്രഹത്തോടെ എത്തുന്ന വിദേശികള്‍ക്ക് ഈ കടലിന്റെ ആഴങ്ങളിലല്ലാതെ മറ്റൊരിടത്തും സ്ഥാനമില്ല.

ഇറാന്റെ കരുത്തുറ്റ നയങ്ങളുടെയും പ്രതിരോധ തന്ത്രങ്ങളുടെയും ഫലമായി നേടിയ ഈ വിജയപരമ്പര മേഖലയിലും ലോകത്തും ഒരു പുതിയ ക്രമത്തിന്റെ തുടക്കമായിരിക്കും,’ ഇറാന്‍ പരമോന്നത നേതാവ് വ്യക്തമാക്കി.

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ പിതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിനാണ് മൊജ്തബ ഖാംനഇ രാജ്യത്തിന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇറാന്റെ ശാസ്ത്രം, വ്യവസായം, ആണവ-മിസൈല്‍ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള കരുത്ത് രാജ്യത്തിന്റെ ദേശീയ സമ്പത്താണെന്നും അവ അതിര്‍ത്തികള്‍ പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സയണിസത്തിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തില്‍ ദശലക്ഷക്കണക്കിന് ഇറാനികള്‍ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

.Content highlight: Mojtaba Khamenei says the future of the Persian Gulf will be without an American presence.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.