കമലിന്റെ സംവിധാനത്തില്‍ ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, രേണുക മേനോന്‍, ഭാവന എന്നിവര്‍ മുഖ്യകഥാപാത്രത്തിലെത്തിയ ചിത്രമാണ് നമ്മള്‍. ചിത്രത്തിലെ പാട്ടുകളെല്ലാം മനോഹരമായിരുന്നു. കൈതപ്രം ദാമോദരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് മോഹന്‍ സിത്താരയാണ്. ഇപ്പോള്‍ ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

നമ്മള്‍ എന്ന സിനിമ പുറത്തിറങ്ങുന്നത് 2002ല്‍ ആണെന്നും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പാട്ട് വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടെന്നും മോഹന്‍ സിത്താര പറയുന്നു.

അങ്ങനെയാണ് ചിത്രത്തിലെ ഒരുപാട്ട് ഉണ്ടായതെന്നും താനും കൈതപ്രവും ചേര്‍ന്നാണ് ആ പാട്ട് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഖമാണീ നിലാവ് എന്ന പാട്ട് ഈണമിട്ടതിന് ശേഷമാണ് വരികളെഴുതിയതെന്നും ഒരു പാട്ടിന്റെ ആദ്യനാല് വരികളാണ് എപ്പോഴും ഓര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ എന്ന സിനിമ പുറത്തിറങ്ങുന്നത് 2002ല്‍ ആണ്. ഈ ചിത്രത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആല്‍ബം സോങ് പോലൊരു പാട്ട് വേണമെന്ന് സംവിധായകന്‍ കമല്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘സുഖമാണീ നിലാവ്’ എന്ന പാട്ട് പിറക്കുന്നത്. ഹോട്ടല്‍ ലൂസിയയില്‍ ഇരുന്നാണ് ഞാനും കൈതപ്രവും ചേര്‍ന്ന് ഈ പാട്ട് ഒരുക്കിയത്.

ഈണമിട്ടതിനുശേഷമാണ് തിരുമേനി (കൈതപ്രം) വരികള്‍ എഴുതിയത്. എപ്പോഴും ഒരു ഈണത്തെ സുഖകരമാക്കുന്നത് അതിന്റെ വരികളാണ്. ഞാന്‍ ആദ്യവരിയുടെ ട്യൂണ്‍ പാടി. കമല്‍ സന്ദര്‍ഭം പറഞ്ഞുകൊടുത്തു. സുഖമാണീ നിലാവ് എന്ന് കൈതപ്രം എഴുതി. ആ തുടക്കംതന്നെ വല്ലാത്ത സുഖമാണ്. എപ്പോഴും ഒരു പാട്ടിന്റെ ആദ്യത്തെ നാലു വരിയാണ് ആളുകളുടെ മനസില്‍ കൊളുത്തുക,’ മോഹന്‍ സിത്താര പറയുന്നു.

മോഹന്‍ സിത്താര കമ്പോസിങ്ങില്‍ ഒന്നില്‍ കൂടുതല്‍ ട്യൂണുകള്‍ കരുതുമെന്നും സംവിധായകന്‍ കമല്‍ തന്നോട് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ പറയുമെന്നും കൈതപ്രവും കൂട്ടിച്ചേര്‍ത്തു.

മോഹന്റെ കംപോസിങ്ങില്‍ ഒരു പാട്ടിന് അഞ്ചോ ആറോ ട്യൂണുകള്‍ കരുതും. അതില്‍നിന്നുമാണ് ഒരെണ്ണം തെരഞ്ഞെടുക്കുന്നത്. കമലൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാന്‍. മിക്കവാറും മോഹന്‍ ആദ്യം ചെയ്ത ട്യൂണായിരിക്കും ഏറ്റവും മികച്ചത്. ‘സുഖമാണീ നിലാവ്’ അങ്ങനെയായിരുന്നു,’ കൈതപ്രം പറഞ്ഞു.

Content Highlight: Mohan Sithara Talking about Nammal Movie Song