2026 ഫിഫ ലോകകപ്പില്‍ ബെല്‍ജിയത്തോട് സമനില വഴങ്ങി ഈജിപ്ത്. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിക്കുകയായിരുന്നു. ആദ്യം ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ഈജിപ്ത് സമനില വഴങ്ങിയത്. ഓണ്‍ ഗോളാണ് ടീമിന് വിനയായത്.
മത്സരത്തില്‍ ഈജിപ്തിന്റെ ഗോളിന് വഴിയൊരുക്കിയത് സൂപ്പര്‍ താരം മുഹമ്മദ് സലയായിരുന്നു. അത് താരത്തിന്റെ 34ാം ജന്മദിനത്തിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം എന്നത് ശ്രദ്ധേയമായി.
ഒപ്പം ഒരു സൂപ്പര്‍ നേട്ടവും സല സ്വന്തം പേരില്‍ എഴുതി. 1966ന് ശേഷം ജന്മദിനത്തില്‍ ഫിഫ ലോകകപ്പില്‍ ഗോള്‍ കോണ്‍ട്രിബൂഷന്‍ നടത്തുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന നേട്ടമാണ് ഈജിപ്ഷ്യന്‍ മജീഷ്യന്‍ കുറിച്ചത്.
അതേസമയം, മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഈജിപ്ത് ലീഡ് നേടിയിരുന്നു. 20ാം മിനിട്ടില്‍ എമം അഷൂറാണ് ബെല്‍ജിയത്തിന്റെ വല കുലുക്കിയത്. മുഹമ്മദ് സല നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ബെല്‍ജിയം തിരിച്ചുവരവ് നടത്തി. പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവിന്റെ ഇടപെടല്‍ ടീമിന് സമനില ഗോള്‍ സമ്മാനിച്ചു. 66ാം മിനിട്ടില്‍ ലുകാകുവിന്റെ റണ്ണിനെത്തുടര്‍ന്ന് ഈജിപ്ത് താരം മുഹമ്മദ് ഹാനി സ്വന്തം വലയിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു. ലുകാകു മൈതാനത്ത് ഇറങ്ങി 22 സെക്കന്‍ഡിനുള്ളിലാണ് ഈ ഗോള്‍ പിറന്നത്.
പിന്നീട് ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി ബെല്‍ജിയം ഗോളിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഈജിപ്ത് ഗോളിയുടെ പ്രകടനം അതിന് തടയിട്ടു. ഏറെ വൈകാതെ മത്സരം സമനിലയില്‍ അവസാനിച്ചു.
Content Highlight: Mohammed Salah became first African player to to register a FIFA World Cup goal involvement on their birthday since 1966