ലോകോത്തര ബൗളര്‍മാര്‍ക്കെതിരെയുള്ള അവന്റെ ഇന്നിങ്സ് വലിയ നേട്ടം: കൈഫ്
Cricket
ലോകോത്തര ബൗളര്‍മാര്‍ക്കെതിരെയുള്ള അവന്റെ ഇന്നിങ്സ് വലിയ നേട്ടം: കൈഫ്
ഫസീഹ പി.സി.
Friday, 8th May 2026, 5:22 pm

ലഖ്നൗ സൂപ്പര്‍ കിങ്സ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മാര്‍ഷ് മുന്‍കൂട്ടി തീരുമാനിച്ച ഷോട്ടുകളല്ല കളിച്ചതെന്നും പന്തിന്റെ ഗതിക്കനുസരിച്ചായിരുന്നു താരം ബാറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് ലഖ്നൗ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് മാര്‍ഷ് സെഞ്ച്വറിയടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭുവനേശ്വര്‍ കുമാറിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയും പോലുള്ള ബൗളര്‍മാര്‍ക്കെതിരെ ഇത്തരമൊരു ഇന്നിങ്സ് കളിക്കുന്നത് വലിയൊരു നേട്ടമാണെന്നും കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് കൈഫ്.

‘ബൗണ്‍സ് കുറവായ കറുത്ത മണ്ണുള്ള പിച്ചുകളില്‍ ബാറ്റര്‍മാര്‍ പൊതുവെ സ്‌ട്രൈറ്റായി കളിക്കാനാണ് ശ്രമിക്കാറുള്ളത്. ഈ മത്സരത്തില്‍ മാര്‍ഷിന്റെ ഒട്ടുമിക്ക ഷോട്ടുകളും ഇങ്ങനെയുള്ളതായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകളെ എക്‌സ്ട്രാ കവറിന് മുകളിലൂടെ സുന്ദരമായി അവന്‍ ഡ്രൈവ് ചെയ്തു.

മുന്‍കൂട്ടി തീരുമാനിച്ച ഷോട്ടുകളല്ല, ഓരോ പന്തിന്റെയും ഗതിക്കനുസരിച്ചാണ് അവന്‍ കളിച്ചത്. കവറിലൂടെയുള്ള അവന്റെ ഷോട്ടുകള്‍ വളരെ മനോഹരമായിരുന്നു. ലഖ്നൗ അകെ തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് മാര്‍ഷ് 56 പന്തില്‍ 111 റണ്‍സെടുത്തത്.

ടീം തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടായിരുന്നു ബെംഗളൂരുവിനെതിരെ ഇറങ്ങിയത്. ഹോം ഗ്രൗണ്ടില്‍ തോല്‍വി വഴങ്ങി നില്‍ക്കുന്ന നേരമായിരുന്നു. മറുവശത്ത് മികച്ച ബൗളിങ് യൂണിറ്റുമായിരുന്നു ഈ മത്സരത്തില്‍ ഉണ്ടായിരുന്നത്. ഭുവനേശ്വര്‍ കുമാറിനെയും ജോഷ് ഹേസല്‍വുഡിനെയും പോലുള്ള ബൗളര്‍മാര്‍ക്കെതിരെ കളിച്ചാണ് സെഞ്ച്വറി നേടിയതെന്നത് വലിയൊരു നേട്ടമാണ്,’ കൈഫ് പറഞ്ഞു.

മിച്ചല്‍ മാര്‍ഷ്. Photo: IndianPremierLeague/x.com

ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ മാര്‍ഷ് 56 പന്തുകള്‍ നേരിട്ട് 111 റണ്‍സ് നേടിയിരുന്നു. ഒമ്പത് വീതം സിക്‌സുകളും ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്സിലുള്ളത്. 198.21 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഓസീസ് ബാറ്റര്‍ കളിച്ചത്.

Content Highlight: Mohammed Kaif praises Mitchell Marsh’s century against RCB

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി