നാല് ഓവറില്‍ ഏഴ് റണ്‍സിന് നാല് വിക്കറ്റ്! ഈ 41ാം വയസാണോ ഇങ്ങേരുടെ പ്രൈം?
T20 world cup
നാല് ഓവറില്‍ ഏഴ് റണ്‍സിന് നാല് വിക്കറ്റ്! ഈ 41ാം വയസാണോ ഇങ്ങേരുടെ പ്രൈം?
ആദര്‍ശ് എം.കെ.
Friday, 20th February 2026, 9:32 am

2026 ടി-20 ലോകകപ്പില്‍ വിജയത്തോടെ പടിയിറങ്ങി അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ കാനഡയ്‌ക്കെതിരെ 82 റണ്‍സിന്റെ വിജയം നേടിയാണ് അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കാനഡയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സൂപ്പര്‍ താരം മുഹമ്മദ് നബിയുടെ കരുത്തിലാണ് അഫ്ഗാന്‍ സിംഹങ്ങള്‍ കനേഡിയന്‍ കരുത്തരെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ചരിത്രമെഴുതിയ യുവരാജ് സാമ്രയെ മടക്കിയായിരുന്നു നബി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 14 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ അസ്മത്തുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കിയായിരുന്നു സാമ്രയുടെ മടക്കം.

ശേഷം ഹര്‍ഷ് താക്കര്‍, നിക്കോളാസ് കിര്‍ടോണ്‍, ഡിലണ്‍ ഹെയ്‌ലിഗര്‍ എന്നിവരെയും നബി പുറത്താക്കി.

അന്താരാഷ്ട്ര ടി-20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് നബി കഴിഞ്ഞ ദിവസം ചെന്നൈയില്‍ പുറത്തെടുത്തത്. താരത്തിന്റെ നാലാം ടി-20 ഫോര്‍ഫറാണിത്.

അന്താരാഷ്ട്ര ടി-20യില്‍ മുഹമ്മദ് നബിയുടെ മികച്ച ബൗളിങ് പ്രകടനം

(എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

കാനഡ – 4/7 – ചെന്നൈ – 2026*

അയര്‍ലന്‍ഡ് – 4/10 – ദുബായ് – 2017

ഹോങ് കോങ് – 4/17 – മിര്‍പൂര്‍ – 2016

ഹോങ് കോങ് – 4/20 – നാഗ്പൂര്‍ – 2016

മുഹമ്മദ് നബി. Photo: ACB

2010ല്‍, തന്റെ 25ാം വയസില്‍ ടി-20യില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ 41ാം വയസിന്റെ ചെറുപ്പത്തിലും കളിക്കളത്തില്‍ തിളങ്ങുകയാണ്.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് അഫ്ഗാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

56 പന്ത് നേരിട്ട് പുറത്താകാതെ 95 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സറും ഏഴ് ഫോറും അടക്കം 169.64 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

സെദ്ദിഖുള്ള അടല്‍ (34 പന്തില്‍ 44), വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് (20 പന്തില്‍ 30) എന്നിവരുടെ പ്രകടനവും അഫ്ഗാന്‍ നിരയില്‍ നിര്‍ണായകമായി.

ഒടുവില്‍ 200/4 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിറങ്ങിയ കാനഡയ്ക്ക് മുഹമ്മദ് നബിയുടെയും അഫ്ഗാനിസ്ഥാന്റെയും അനുഭവസമ്പത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 118 റണ്‍സിലൊതുങ്ങി. നബിക്ക് പുറമെ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടി. മുജീബ് ഉര്‍ റഹ്‌മാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content highlight: Mohammad Nabi has his career-best bowling performance in the international T20 format.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.