70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍
Kerala News
70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍
ആദര്‍ശ് എം.കെ.
Tuesday, 24th March 2026, 6:50 pm

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59 ലക്ഷത്തോളം രൂപ അടച്ചുതീര്‍ക്കാനുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. രണ്ട് ലോണുകളിലായി 70 ലക്ഷം രൂപയാണ് താന്‍ വായ്പയെടുത്തതെന്നും അതില്‍ 60 ലക്ഷത്തോളം രൂപ ഇതിനോടകം തിരിച്ചടച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റത്തവണയായി 49 ലക്ഷം രൂപ അടച്ചുതീര്‍ക്കുകയാണെങ്കില്‍ വായ്പ അവസാനിപ്പിക്കാമെന്ന നിര്‍ദേശം ട്രൈബ്യൂണല്‍ മുന്നോട്ട് വച്ചിട്ടുണ്ട് മാര്‍ച്ച് 31 ആണ് ഇതിനുള്ള അവസാന തീയതി.

വായ്പയുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ റവന്യൂ റിക്കവറി ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തോട് ആലോചിക്കാതെ എടുത്ത തീരുമാനമായതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ പാര്‍ട്ടിയോട് സഹായം ആവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എല്‍.എ ശമ്പളം മാത്രം വിശ്വസിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും വരുമാനത്തിന് ഇനി മറ്റ് മാര്‍ഗങ്ങള്‍ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒരു പബ്ലിഷിങ് ഹൗസും വളാഞ്ചേരിയില്‍ ഒരു ആശുപത്രിയും നടത്തുന്നുണ്ടെങ്കിലും അവയില്‍ നിന്ന് വരുമാനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ ഒരു പബ്ലിഷിങ് ഹൗസും വളാഞ്ചേരിയില്‍ ഒരു ആശുപത്രിയും നടത്തുന്നുണ്ടെങ്കിലും അവയില്‍ നിന്ന് വരുമാനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വായ്പയുടെ ഒരു ഭാഗം അടച്ചുതീര്‍ക്കുന്നതിനായി ജാഫര്‍ഖാന്‍ കോളനിയിലെ ഒരു വീട് അദ്ദേഹം നേരത്തെ വിറ്റിരുന്നു. കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിന് നിലവില്‍ 48 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് തിരിച്ചടവിനായി പരമാവധി സമയം നീട്ടി നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: MK Muneer about his bank loans

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.