കൊളോറാഡോ: തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ അമേരിക്കയിലെ റിപ്പപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയുടെ മകന്‍ അച്ഛന്റെ എതിരാളിയോട് മാപ്പ് പറഞ്ഞു. മിറ്റ് റോംനിയുടെ മകന്‍ ടാഗ് റോംനിയാണ് ബറാക് ഒബാമയോട് മാപ്പ് ചോദിച്ചത്. []

ഒബാമയും റോംനിയും തമ്മിലുള്ള രണ്ടാമത്തെ സംവാദത്തിന് ശേഷം ടാഗ് റോംനിയും കുടുംബാംഗങ്ങളും ഒബാമയ്ക്ക് സമീപമെത്തി അഭിവാദ്യം അറിയിച്ചിരുന്നു. ഇതിനിടയില്‍ ടാഗ് ഒബാമയോട് മോശമായി എന്തോ പറഞ്ഞത്രേ.

സംവാദത്തിനിടയില്‍ ഒബാമ റോംനിയുടെ സത്യസന്ധതയെ ചോദ്യം ചെയ്തത് ടാഗിന് ഇഷ്ടമാകാത്തതിനെ തുടര്‍ന്നായിരുന്നു ടാഗ് പ്രകോപിതനായത്. സംവാദത്തില്‍ വിജയിക്കുന്നതിനായി ഒബാമ തന്റെ പിതാവിനെ അപമാനിച്ചു എന്നായിരുന്നു ടാഗ് പറഞ്ഞത്.

എന്നാല്‍ രാഷ്ട്രീയത്തില്‍ വ്യക്തി വൈകാരികതയ്ക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവാണ് മാപ്പ് പറയാന്‍ കാരണമെന്നും ടാഗ് റോംനി പറഞ്ഞു.

ഒബാമ സ്വീകരിച്ച വിദേശ നയം തീവ്രവാദ ഭീഷണി തടയാന്‍ പര്യാപ്തമല്ലെന്ന് റോംനി ആരോപിച്ചപ്പോള്‍ റോംനിയുടെ വിദേശ നയത്തില്‍ കൃത്യതയും സ്ഥിരതയുമില്ലെന്നും ഒബാമ കുറ്റപ്പെടുത്തി. ഇറാഖ് വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ഒബാമ കുറ്റപ്പെടുത്തി.

ലിംഗസമത്വത്തിനും നിയമനിര്‍വ്വഹണത്തിനും പ്രാധാന്യം നല്‍കി തീവ്രവാദത്തിനെതിരെ പൊരുതാന്‍ മുസ്‌ലിംരാജ്യങ്ങളെ അമേരിക്ക സഹായിക്കണമെന്ന് റോംനി ആവശ്യപ്പെട്ടു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്നതു പോലെയുള്ള യുദ്ധങ്ങള്‍ക്ക് പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്നും മീറ്റ് റോംനി സംവാദത്തില്‍ പറഞ്ഞു.