'പൂജ്യത്തിന്റെ' സുല്‍ത്താന്‍മാര്‍ക്കിടയില്‍ സ്റ്റാര്‍ക്കിന്റെ പടയോട്ടം; വെടിയുണ്ടയില്‍ വീണത് വഖാറും ചാമിന്ദ വാസും
Cricket
'പൂജ്യത്തിന്റെ' സുല്‍ത്താന്‍മാര്‍ക്കിടയില്‍ സ്റ്റാര്‍ക്കിന്റെ പടയോട്ടം; വെടിയുണ്ടയില്‍ വീണത് വഖാറും ചാമിന്ദ വാസും
ശ്രീരാഗ് പാറക്കല്‍
Saturday, 22nd August 2026, 2:18 pm

ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. 64 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടലാണിത്.

നിലവില്‍ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 101 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കാമറൂണ്‍ ഗ്രീനും (51) നഥാന്‍ ലിയോണുമാണ് (10).

സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തകര്‍ത്തത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്. ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും ടെയ്ല്‍ എന്‍ഡ് ബാറ്ററുമായ ഷൊരീഫുള്‍ ഇസ്‌ലാമിനെ (14) പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ആറാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്. നാല് താരങ്ങളെയാണ് സ്റ്റാര്‍ക്ക് പൂജ്യത്തിന് പുറത്താക്കിയത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് നേടാനും സ്റ്റാര്‍ക്കിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റര്‍മാരെ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താക്കുന്ന നാലാമത്തെ താരമാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ ലങ്കന്‍ ഇതിഹാസം ചാമിന്ദ വാസിനെയും പാക് ഇതിഹാസം വഖാര്‍ യൂനിസിനെയുമാണ് സ്റ്റാര്‍ക്ക് മറികടന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റര്‍മാരെ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താക്കിയ താരങ്ങള്‍

വസീം അക്രം (പാകിസ്ഥാന്‍) – 189

ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ) – 176

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക) – 159

ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 159

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 149*

വഖാര്‍ യൂനിസ് (പാകിസ്ഥാന്‍) – 148

ചാമിന്ദ വാസ് (ശ്രീലങ്ക) – 147

ഷോണ്‍ പൊള്ളോക്ക് (വെസ്റ്റ് ഇന്‍ഡീസ്) – 143

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ) – 132

ഡെയ്ല്‍ സ്റ്റെയ്ന്‍ (സൗത്ത് ആഫ്രിക്ക) – 123

ബ്രെറ്റ് ലീ (ഓസ്‌ട്രേലിയ) – 120

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെതിര മികച്ച ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശും കാഴ്ചവെച്ചത്. ആറ് വിക്കറ്റ് വീഴ്ത്തി ഷൊരീഫുള്‍ ഇസ്‌ലാം മികച്ച പ്രകടനമാണ് നടത്തിയത്. താരത്തിന് പുറമെ തസ്‌കിന്‍ അഹമ്മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Mitchell Starc Surpass Waqar Younis And Chaminda Vaas

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ