ലോക ചരിത്രത്തില്‍ സ്റ്റാര്‍ക്കിന്റെ പടയോട്ടം; മുട്ടുകുത്തിച്ചത് ഇതിഹാസ പേസറെ!
Cricket
ലോക ചരിത്രത്തില്‍ സ്റ്റാര്‍ക്കിന്റെ പടയോട്ടം; മുട്ടുകുത്തിച്ചത് ഇതിഹാസ പേസറെ!
ശ്രീരാഗ് പാറക്കല്‍
Saturday, 22nd August 2026, 9:13 am

ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. നിലവില്‍ 29 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 43 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

ഓസ്‌ട്രേലിയന്‍ പേസ് മാസ്റ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് അറ്റാക്കിലാണ് ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞത്. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്.

ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സ്റ്റാര്‍ക്കിന് സാധിച്ചിരിക്കുകയാണ്. ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സനെ വെട്ടിയാണ് താരം ഈ നേട്ടത്തില്‍ ഒന്നാമനായത്.

ജെയിംസ് ആന്‍ഡേഴ്‌സന്‍

ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 9

ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്) – 8

റെയ് ലിന്‍ഡ്‌വാള്‍ (ഓസ്‌ട്രേലിയ) – 7

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (ന്യൂസിലാന്‍ഡ്) – 7

കപില്‍ ദേവ് (ഇന്ത്യ) – 7

ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

മധ്യനിരയില്‍ ബംഗ്ലാദേശിനെ പിടിച്ചുനിര്‍ത്താന്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് അനുവദിച്ചില്ല. പൂജ്യത്തിനാണ് ദാസും പുറത്തായത്. ആദ്യ 22 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഫൈഫര്‍ സ്വന്തമാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്. റെഡ് ബോളില്‍ 107ാം മത്സരത്തിലെ 205ാം ഇന്നിങ്‌സില്‍ നിന്നാണ് സ്റ്റാര്‍ക്ക് 440 വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

സ്‌റാര്‍ക്കിന് പുറമെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി. അതേസമയം നിലവില്‍ ബംഗ്ലാദേശിന് വേണ്ടി ബാറ്റ് ചെയ്യുന്നത് തൈജുല്‍ ഇസ്‌ലാമും (4) ഷൊരീഫുള്‍ ഇസ്‌ലാമുമാണ് (12).

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തിരിച്ചടിച്ചത്.

 

Content Highlight: Mitchell Starc Surpass Great Pacer James Anderson In A Test Cricket Record

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ