അഞ്ച് കടുവകളെ വെട്ടിയപ്പോള്‍ കരഞ്ഞത് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം; സ്റ്റാര്‍ക്കിന്റെ താണ്ഡവത്തില്‍ തകര്‍ന്ന് ബംഗ്ലാദേശ്
Cricket
അഞ്ച് കടുവകളെ വെട്ടിയപ്പോള്‍ കരഞ്ഞത് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം; സ്റ്റാര്‍ക്കിന്റെ താണ്ഡവത്തില്‍ തകര്‍ന്ന് ബംഗ്ലാദേശ്
ശ്രീരാഗ് പാറക്കല്‍
Saturday, 22nd August 2026, 8:24 am

ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബംഗ്ലാ കടുവകള്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. നിലവില്‍ 23 ഓവര്‍ പൂര്‍ത്തിയാക്കി ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വെറും 35 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

ഓസ്‌ട്രേലിയന്‍ പേസ് മാസ്റ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നും ബൗളിങ് അറ്റാക്കിലാണ് ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞത്. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്.

വൈകാതെ ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിന് പുറത്താക്കി. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി. മധ്യനിരയില്‍ ബംഗ്ലാദേശിനെ പിടിച്ചു നിര്‍ത്താന്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് അനുവദിച്ചില്ല. പൂജ്യത്തിനാണ് ദാസും പുറത്തായത്.

ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും സ്റ്റാര്‍ക്കിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസര്‍മാരുടെ പട്ടികയില്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ മറികടന്നിരിക്കുകയാണ് സ്റ്റാര്‍ക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ഫാസ്റ്റ് ബൗളര്‍ ആകാനും സ്റ്റാര്‍ക്കിന് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഫാസ്റ്റ് ബൗളര്‍മാര്‍

ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 704

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്) – 604

ഗ്ലെന്‍ മഗ്രാത് (ഓസ്‌ട്രേലിയ) – 563

കോര്‍ട്ണി വാല്‍ഷ് (വെസ്റ്റ് ഇന്‍ഡീസ്) – 519

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 440

ഡെയ്ല്‍ സ്റ്റെയ്ന്‍ (സൗത്ത് ആഫ്രിക്ക) – 439

കപില്‍ ദേവ് (ഇന്ത്യ) – 434

റെഡ് ബോളില്‍ 107ാം മത്സരത്തിലെ 205ാം ഇന്നിങ്‌സില്‍ നിന്നാണ് സ്റ്റാര്ഡക്ക് 440 വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

അതേസമയം നിലവില്‍ ബംഗ്ലാദേശിന് വേണ്ടി ബാറ്റ് ചെയ്യുന്നത് മെഹ്ദി ഹസനും (11) ഹസന്‍ മഹഹ്‌മൂദുമാണ് (8).

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് കങ്കാരുക്കള്‍ ബംഗ്ലാ കടുവകളെ തിരിച്ചടിച്ചത്.

Content Highlight: Mitchell Starc In Great Record Achievement Against Bangladesh In Test Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ