ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടി 'ഗോള്‍ഫ് താരം'; ഷാകിബിനും പാണ്ഡ്യയ്ക്കുമൊപ്പം, ചരിത്രമെഴുതി സാന്റ്‌നര്‍
T20 world cup
ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടി 'ഗോള്‍ഫ് താരം'; ഷാകിബിനും പാണ്ഡ്യയ്ക്കുമൊപ്പം, ചരിത്രമെഴുതി സാന്റ്‌നര്‍
ആദര്‍ശ് എം.കെ.
Thursday, 26th February 2026, 11:05 am

സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തിലും തോറ്റ് ആതിഥേയരായ ശ്രീലങ്ക 2026 ടി-20 ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ തോല്‍വിയാണ് ലങ്കന്‍ ലയണ്‍സ് ഏറ്റുവാങ്ങിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ കിവീസ് നായകനും ബൗളിങ് ഓള്‍ റൗണ്ടറുമായ മിച്ചല്‍ സാന്റ്‌നര്‍ ഒരു ചരിത്ര നേട്ടത്തിലും ഇടം നേടിയിരരുന്നു. 26 പന്തില്‍ 47 റണ്‍സ് നേടിയ സാന്റ്‌നര്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.

ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സും നൂറ് വിക്കറ്റുകളും നേടുന്ന ആദ്യ ന്യൂസിലാന്‍ഡ് താരമായാണ് ഈ ‘പാര്‍ട്ട് ടൈം ക്രിക്കറ്റര്‍’ റെക്കോഡിട്ടത്.

ക്രിക്കറ്റിനൊപ്പം, അല്ലെങ്കില്‍ അതിനേക്കാളേറെ ഗോള്‍ഫിനെ സ്‌നേഹിക്കുന്ന താരമാണ് മിച്ചല്‍ സാന്റ്‌നര്‍. ഗോള്‍ഫിനോടുള്ള തന്റെ സ്‌നേഹം അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്.

View this post on Instagram

A post shared by BLACKCAPS (@blackcapsnz)

താനൊരു പാര്‍ട് ടൈം ന്യൂസിലാന്‍ഡ് ക്രിക്കറ്ററും ഫുള്‍ ടൈം ഗോള്‍ഫറുമാണെന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പോലും സാന്റ്‌നര്‍ കുറിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിനൊപ്പവും സാന്റ്‌നര്‍ ലോകം കീഴടക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം ടി-20 റണ്‍സും നൂറ് ടി-20 വിക്കറ്റുകളും നേടുന്ന എട്ടാമത് താരം കൂടിയാണ് സാന്റ്‌നര്‍.

അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സും നൂറ് വിക്കറ്റും നേടിയ താരങ്ങള്‍

(താരം – ടീം – ബാറ്റിങ്, ബൗളിങ് പ്രകടനം എന്നീ ക്രമത്തില്‍)

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 2551 റണ്‍സും 149 വിക്കറ്റും

ഷദാബ് ഖാന്‍ – പാകിസ്ഥാന്‍ – 1002 റണ്‍സും 123 വിക്കറ്റും

വിരണ്‍ദീപ് സിങ് – മലേഷ്യ – 3180 റണ്‍സും 109 വിക്കറ്റും

ഐസാസ് ഖാന്‍ – ഹോങ് കോങ് – 1042 റണ്‍സും 100 വിക്കറ്റും

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 2448 റണ്‍സും 109 വിക്കറ്റും

സിക്കന്ദര്‍ റാസ – സിംബാബ് വേ – 2985 റണ്‍സും 103 വിക്കറ്റും

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 2176 റണ്‍സും 110 വിക്കറ്റും

മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 1021 റണ്‍സും 137 വിക്കറ്റും

മിച്ചല്‍ സാന്റ്‌നര്‍

അതേസമയം, കൊളംബോയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനായി മിച്ചല്‍ സാന്റ്‌നറിന് പുറമെ രചിന്‍ രവീന്ദ്ര, കോള്‍ മക്കോന്‍ചി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രവീന്ദ്ര 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ മക്കോന്‍ചി 23 പന്തില്‍ പുറത്താകാതെ 31 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 168ലെത്തി.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദുനിത് വെല്ലാലാഗെയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ പാതും നിസങ്കയെ പൂജ്യത്തിന് നഷ്ടപ്പെട്ടു. ചരിത് അസലങ്ക (ഒമ്പത് പന്തില്‍ അഞ്ച്) കുശാല്‍ മെന്‍ഡിസ് (22 പന്തില്‍ 11), പവന്‍ രത്നനായകെ (18 പന്തില്‍ പത്ത്) എന്നിവരുടെ വിക്കറ്റുകളും അധികം വൈകാതെ പുറത്തായി.

23 പന്തില്‍ 31 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസാണ് ലങ്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.

ഒടുവില്‍ 20 ഓവറില്‍ ടീം 107/8 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

കിവികള്‍ക്കായി രചിന്‍ രവീന്ദ്ര നാല് വിക്കറ്റുമായി തിളങ്ങി. മാറ്റ് ഹെന്റി രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: Mitchell Santner completes 1000 runs and 100 wickets in T20I cricket

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.