ഇന്ത്യയ്ക്ക് പരാതിപ്പെടാനാവില്ല; മൂന്നാം ദിവസത്തെ നാടകീയ രംഗങ്ങളില്‍ വോണ്‍
Tendulkar - Anderson Trophy
ഇന്ത്യയ്ക്ക് പരാതിപ്പെടാനാവില്ല; മൂന്നാം ദിവസത്തെ നാടകീയ രംഗങ്ങളില്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th July 2025, 2:10 pm

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം ലോര്‍ഡ്സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സാണ് ഇംഗ്ലണ്ട് എടുത്തത്. ആതിഥേയര്‍ക്കായി സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്.

മൂന്നാം ദിവസത്തിന്റെ അവസാന നിമിഷങ്ങളില്‍ സാക്ഷിയായത് വളരെ നാടകീയ രംഗങ്ങള്‍ക്കായിരുന്നു. ഇന്ത്യന്‍ നായകനും ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയും ഫീല്‍ഡില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. സമയം കളയാന്‍ ക്രോളി മനപൂര്‍വം ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സമയം പാഴാക്കലായിരുന്നു അതെന്നും പക്ഷേ, ഇന്ത്യന്‍ താരങ്ങളും പല കാരണങ്ങളാല്‍ സമയം കളഞ്ഞതിനാല്‍ അവര്‍ക്ക് പരാതിപ്പെടാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇരു ടീമുകളും പരാതിപ്പെടാനാവില്ലെന്നും നാലാമത്തെയും അഞ്ചാമത്തേയും ദിവസങ്ങള്‍ കുറച്ച് കൂടി മികച്ചതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യല്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ വോണ്‍.

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സമയം പാഴാക്കലായിരുന്നു അത്. പക്ഷേ, ഇന്ത്യയ്ക്ക് അക്കാര്യത്തില്‍ പരാതിപ്പെടാന്‍ കഴിയില്ല. കാരണം, ഗില്‍ ഹാംസ്ട്രിങ് പരിക്കേറ്റ് തളര്‍ന്നിരുന്നു. രാഹുല്‍ കുറച്ച് സമയം ഫീല്‍ഡില്‍ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഇരു ടീമുകള്‍ക്കും പരാതിപ്പെടാനാവില്ല. പക്ഷേ, ഇത് ഒരു മികച്ച ദിവസമായിരുന്നു. നാലാമത്തെയും അഞ്ചാമത്തേയും ദിവസങ്ങള്‍ കുറച്ച് കൂടി മികച്ചതാവും,’ വോണ്‍ പറഞ്ഞു.


അതേസമയം മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരേ സ്‌കോറാണ് നേടിയത്. ഇരുവരും 387 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ കെ.എല്‍ രാഹുല്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.

Content Highlight: Michael Vaughan reacts on last over drama in India vs England  third test and says that India cannot complain