സഞ്ജു നടത്തിയത് വെറുമൊരു ബാറ്റിങ്ങല്ല, ഇത് കല; പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
സഞ്ജു നടത്തിയത് വെറുമൊരു ബാറ്റിങ്ങല്ല, ഇത് കല; പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം
ഫസീഹ പി.സി.
Wednesday, 6th May 2026, 9:15 pm

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. സഞ്ജു ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടത്തിയത് വെറുമൊരു ബാറ്റിങ്ങല്ലെന്നും അത് കലയാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി താരങ്ങള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സഞ്ജു സമ്മര്‍ദം പ്രഷര്‍ കുക്കറിലിട്ട് വിസില്‍ അടിച്ച പോലെ തോന്നിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.

മനോജ് തിവാരി. Photo: KKR Karavan/x.com

‘സഞ്ജു സാംസണ്‍ ബാറ്റിങ്ങല്ല നടത്തിയത്, കലയാണ്. കാഴ്ചക്കാര്‍ക്ക് അത് ഒരു കവിത പോലെ സുന്ദരമായിരുന്നു. ദല്‍ഹി താരങ്ങള്‍ക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. അവരുടെ ഷോട്ട് സെലക്ഷനില്‍ ഒരുപാട് വീഴ്ചകള്‍ സംഭവിച്ചു.

അവിടെ സഞ്ജു സമ്മര്‍ദത്തെ ഒരു പ്രഷര്‍ കുക്കറിലിട്ട് വിസില്‍ അടിപ്പിക്കുന്നത് പോലെ തോന്നി. മറ്റെല്ലാ താരങ്ങളും ബുദ്ധിമുട്ടിയ പിച്ചില്‍ തികച്ചും വേറിട്ടൊരു ബാറ്റിങ്ങാണ് അവന്‍ കാഴ്ച വെച്ചത്,’ മനോജ് തിവാരി പറഞ്ഞു.

ചെന്നൈ ദല്‍ഹിക്കെതിരെ കഴിഞ്ഞ ദിവസം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സഞ്ജുവിന്റെ പ്രകടനമാണ് ഇതില്‍ നിര്‍ണായകമായത്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം ടീമിന്റെ വിജയശില്പിയായത്. വളരെ പതുകെ ഇന്നിങ്സ് തുടങ്ങി പിന്നീട് താരം ഗിയര്‍ മാറ്റുകയായിരുന്നു.

സഞ്ജു സാംസൺ. Photo; IndianPremierLeague/x.com

ഓപ്പണറായി എത്തിയ സഞ്ജു 52 പന്തുകള്‍ നേരിട്ട് 87 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ആറ് സിക്‌സുകളും ഏഴ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഇന്നിങ്‌സില്‍ പിറന്നത്. 167.31 സ്‌ട്രൈക്ക് റേറ്റിലായിരുന്നു മലയാളി ബാറ്റര്‍ ബാറ്റേന്തിയത്.

നേരത്തെ, ദല്‍ഹിയെ ആദ്യം നേരിട്ടപ്പോഴും സഞ്ജു തിളങ്ങിയിരുന്നു. അന്ന് ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 115 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. താരത്തിന്റെ ഇന്നിങ്സായിരുന്നു ചെന്നൈയ്ക്ക് സീസണില്‍ ആദ്യ വിജയം സമ്മാനിച്ചത്.

Content Highlight: Manoj Tiwary lauds Sanju Samson’s knock against DC in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി