രോഹിത്തും അശ്വിനും വാഴുന്ന ചരിത്ര നേട്ടത്തില്‍ ഒരു അരങ്ങേറ്റക്കാരന്റെ മാസ് എന്‍ട്രി!
Cricket
രോഹിത്തും അശ്വിനും വാഴുന്ന ചരിത്ര നേട്ടത്തില്‍ ഒരു അരങ്ങേറ്റക്കാരന്റെ മാസ് എന്‍ട്രി!
ശ്രീരാഗ് പാറക്കല്‍
Monday, 8th June 2026, 10:22 pm

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയാണ് ഇന്ത്യ സ്വന്തമാക്കിയത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സിന് ബാറ്റുമായി ഇറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. റെഡ് ബോളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് വിജയമാണിത്. മുമ്പ് 2018ല്‍ രാജ്‌കോട്ട് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനമാണ് അരങ്ങേറ്റക്കാരനായ മാനവ് സുതര്‍ കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു. ഇതോടെ മത്സരത്തിലെ താരമാകാനും മാനവിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ വമ്പന്‍ റെക്കോഡ് ലിസ്റ്റിലും മാനവ് ഇടം നേടിയിരിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ പി.ഒ.എം അവാര്‍ഡ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഒമ്പതാമനായിരിക്കുകയാണ് മാനവ്. ആര്‍. അശ്വിനും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള കിടിലന്‍ ലിസ്റ്റിലാണ് താരത്തിന്റെ മാസ് എന്‍ട്രി.

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ പി.ഒ.എം അവാര്‍ഡ് നേടുന്ന ഇന്ത്യക്കാര്‍

(വര്‍ഷം താരം എന്ന ക്രമത്തില്‍)

1992 – പ്രവീണ്‍ ആംരെ

2006 – ആര്‍.പി. സിങ്

2011 – ആര്‍. അശ്വിന്‍

2013 – ശിഖര്‍ ധവാന്‍

2013 – രോഹിത് ശര്‍മ

2018 – പൃഥ്വി ഷാ

2021 – ശ്രേയസ് അയ്യര്‍

2023 – യശസ്വി ജെയ്‌സ്വാള്‍

2026 – മാനവ് സുതര്‍*

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലുമാണ്. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടിയത്. ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും മികച്ച സംഭാവന നല്‍കി. ഒപ്പം 68 പന്തില്‍ 52* റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. മാത്രമല്ല മാനവ് സുതര്‍ (41 പന്തില്‍ 28), മുഹമ്മദ് സിറാജ് (12 പന്തില്‍ 22) യശസ്വി ജെയ്സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും റണ്‍സ് കണ്ടെത്തി.

അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് മുഹമ്മദ് സലീമാണ്. ആറ് വിക്കറ്റുകള്‍ വീഴ്ത്തി വമ്പന്‍ പ്രകടനമാണ് പേസ് ബൗളര്‍ കാഴ്ചവെച്ചത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഫൈഫര്‍ നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന നേട്ടവും മുഹമ്മദ് സലീം സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി 60 റണ്‍സ് നേടിയ റഹ്‌മത് ഷായാണ് ഉയര്‍ന്ന റണ്‍സ് നേടിയത്. 20 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി രണ്ടാം ടോപ് സ്‌കോററായി.

അതേസമയം ഫോളോ ഓണിന് ഇറങ്ങിയ അഫ്ഗാന് വേണ്ടി 42 റണ്‍സ് നേടിയ ഓപ്പണര്‍ സെദ്ദിഖുല്ല അടലാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. റഹ്‌മാനുള്ള ഗുര്‍ബാസ് 24 റണ്‍സും റഹ്‌മത് ഷാ 13 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍ മിന്നും പ്രകടനമാണ് നടത്തിയത്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി മികവ് പുലര്‍ത്തി. മാനവ് സുതര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Manav Suthar In Historical Record Achievement In Test Cricket For India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ