ട്രംപിന്റെ വസതിക്ക് നേരെ വെടിവെപ്പ്; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി
World
ട്രംപിന്റെ വസതിക്ക് നേരെ വെടിവെപ്പ്; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി
അനിത സി
Sunday, 22nd February 2026, 8:45 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ തോക്കുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു.

സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ കൊലപ്പെടുത്തിയത്. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെസ്റ്റ് പാം ബീച്ചിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ട്രംപ് സംഭവ സമയത്ത് വാഷിങ്ടണിലായിരുന്നു.

പ്രതിയുടെ കയ്യില്‍ നിന്നും ഷോട്ട് ഗണ്‍ കണ്ടെത്തി. പ്രാദേശിക സമയം പുലര്‍ച്ചെ 1.30യോടെയായിരുന്നു അക്രമി വടക്ക് ഭാഗത്തെ ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അതേസമയം, ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചത് എന്തിനാണെന്ന് വ്യക്തമല്ല.
മുമ്പും സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പ്രദേശമാണ് വെസ്റ്റ് പാം ബീച്ച്.

2024ല്‍ ഇതേ പ്രദേശത്തെ ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് ട്രംപിന് നേരെ രണ്ട് തവണ വധശ്രമമുണ്ടായിരുന്നു.


മിനസോട്ടയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ മെലിസ ഹോര്‍ട്ട്മാനും പങ്കാളിയും

ജൂണില്‍ യു.എസിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ അടുത്ത അനുയായി ആയിരുന്ന ചാര്‍ളി കിര്‍ക്കും 2025ല്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Content Highlight: man trying to enter Trump’s Mar-a-Lago home

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.