ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ സെന്‍സേഷനായി മാറിയ നടിയാണ് മമിത ബൈജു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത മമിതക്ക് ബ്രേക്ക് ത്രൂവായത് പ്രേമലുവാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലൂടെ കേരളത്തിന് പുറത്തും മമിത ശ്രദ്ധിക്കപ്പെട്ടു. ഇന്ന് തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള നടിയാണ് മമിത ബൈജു.

വിജയ് നായകനായ ജന നായകന്‍, സൂര്യ – വെങ്കി അട്‌ലൂരി പ്രൊജക്ട് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം മമിത കൈകാര്യം ചെയ്യുന്നുണ്ട്. തമിഴിലെ രണ്ട് വമ്പന്‍ താരങ്ങളോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മമിത ബൈജു. രണ്ട് സിനിമകളും തനിക്ക് വലിയൊരു അവസരമാണ് സമ്മാനിച്ചതെന്ന് മമിത പറഞ്ഞു. ക്യൂ സ്റ്റുഡിയയോട് സംസാരിക്കുയായിരുന്നു താരം.

പ്രേമലുവിന് മുമ്പ് എനിക്ക് വിജയ് സാറിന്റെ കൂടെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പുള്ളി പൊളിറ്റിക്‌സിലേക്കിറങ്ങി, ഇനി സിനിമയൊന്നും ചെയ്യില്ലെന്ന് അറിഞ്ഞു. അത് കേട്ടപ്പോള്‍ സങ്കടമായി. അതുകൊണ്ടാണ് പ്രേമലുവിന്റെ പ്രൊമോഷന്‍ നടന്നപ്പോള്‍ വിജയ്‌യുടെ കൂടെ ഇനി അഭിനയിക്കാന്‍ പറ്റില്ലല്ലോ എന്ന സങ്കടം പങ്കുവെച്ചത്.

പിന്നെ നോക്കുമ്പോള്‍ അടുത്ത പടത്തിലേക്ക് എന്നെ വിളിക്കുകയായിരുന്നു. സര്‍റിയല്‍ എക്‌സ്പീരിയന്‍സായിരുന്നു എനിക്കത്. ജന നായകന് പിന്നാലെ സൂര്യ സാറിന്റെ സിനിമയിലും ചാന്‍സ് കിട്ടി. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. ഇവരുടെയൊക്കെ സിനിമ കണ്ടാണ് വളര്‍ന്നത്. അവരോടൊപ്പ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനായത് വലിയ ഭാഗ്യമാണ്. കരിയറിലെ വലിയ അച്ചീവ്‌മെന്റായാണ് ഈ സിനിമകളെ കണക്കാക്കുന്നത്,’ മമിത ബൈജു പറയുന്നു.

സൂര്യയോടൊപ്പം ആദ്യം വണങ്കാന്‍ എന്ന ചിത്രത്തില്‍ തന്നെ കാസ്റ്റ് ചെയ്‌തെന്നും എന്നാല്‍ ആ ചിത്രം ഡ്രോപ്പായപ്പോള്‍ തനിക്ക് വിഷമമായെന്നും താരം പറഞ്ഞു. പത്ത് മാസത്തോളം ആ സിനിമക്ക് വേണ്ടി താന്‍ തയാറെടുപ്പുകള്‍ നടത്തിയെന്നും നഷ്ടമായപ്പോള്‍ വല്ലാത്ത അവസ്ഥയിലെത്തിയെന്നും മമിത കൂട്ടിച്ചേര്‍ത്തു. വീണ്ടും സൂര്യയോടൊപ്പം അഭിനയിക്കാനായത് സന്തോഷം നല്കിയെന്നും താരം പറഞ്ഞു.

‘വളരെ ശക്തമായ വേഷത്തിലേക്ക് എന്നെ പരിഗണിച്ചതില്‍ സന്തോഷമുണ്ട്. ജന നായകനില്‍ ആദ്യത്തെ ദിവസം തന്നെ എനിക്ക് ഡാന്‍സ് സീനായിരുന്നു. ചെറിയ ഡാന്‍സായിരുന്നെങ്കിലും എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ‘നീയൊരു നല്ല ഡാന്‍സറാണെന്ന് എനിക്കറിയാം’ എന്ന് വിജയ് സാര്‍ പറഞ്ഞു. രണ്ടാമത്തെ ദിവസം എന്റെ ഡാന്‍സ് ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞത് വല്ലാത്തൊരു മൊമന്റായിരുന്നു’ മമിത ബൈജു പറയുന്നു.

Content Highlight: Mamitha Baiju shares the experience of Jana Nayagan and Suriya 46