[]കുവൈറ്റ്: മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍ കഴിയുന്നു. കോട്ടയം ഇലഞ്ഞിക്കല്‍ സ്വദേശിനിയാണ് അബു ഖലീഫയില്‍ വീട്ടു തടങ്കലില്‍ കഴിയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതി കുവൈറ്റിലാണ്. കുവൈറ്റില്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുകയാണ് യുവതി. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പാര്‍ലറിന്റെ ഉടമയുടെ കൈവശമാണുള്ളത്.

നാട്ടിലേക്ക് വരണമെന്ന് പലതവണ ആവശ്യപ്പെട്ടപ്പോഴൊന്നും ഈ രേഖകള്‍ നല്‍കാന്‍ ഉടമ തയ്യാറായില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് എംബസ്സിക്ക് പരാതി നല്‍കിയിരുന്നെന്നും അവര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ പിതാവ് തമ്പി കഴിഞ്ഞദിവസം മരിച്ചിരുന്നു. പിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താന്‍ പോലും പെണ്‍കുട്ടിയെ തൊഴിലുടമ അനുവദിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബസ്സി ഇടപെട്ട് എത്രയും പെട്ടെന്ന് പെണ്‍കുട്ടിയുടെ മോചനം സാധ്യമാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.