മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. ദി കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്ന താരം മലയാളികൾക്കെന്നും അഭിമാനം തന്നെയാണ്. നിരവധി പുരസ്കാരങ്ങളും അവാർഡുകളും സ്വന്തമാക്കിയ താരത്തിന് 2009ലായിരുന്നു ലെഫ്.കേണൽ പദവി ലഭിച്ചത്. കീർത്തിചക്രയടക്കമുള്ള പട്ടാള സിനിമകളിൽ അഭിനയിച്ചതിന് പിന്നാലെയായിരുന്നു നടനെ തേടി ആ പദവി എത്തിയത്.
ഈ ഒരു അംഗീകാരം ഏറെ ആഘോഷമാക്കിയെങ്കിലും ഒരു വലിയ വിഭാഗം ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.
മോഹൻ ലാൽ എന്ന നടൻ അതിന് അർഹനല്ല, സിനിമയിൽ ഇത്തരം ഒരു കഥാപാത്രം ചെയ്തതുകൊണ്ട് മാത്രം ഇത്തരമൊരു ഉയർന്ന പദവി നൽകേണ്ടതുണ്ടോയെന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോഴും അതിന്റെ പേരിൽ അദ്ദേഹത്തെ പരിഹസിക്കുന്നവർ കുറവല്ല. ഇപ്പോഴിതാ മേജർ രവി ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പോപ്പിൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹൻലാലിന് ലെഫ്റ്റനെൻ്റ് പദവി കൊടുത്തു എന്ന് പറയുന്ന ലാംഗ്വേജ് തന്നെ തെറ്റാണ് ഇതെന്തോ ഔദാര്യം കൊടുത്തത് പോലെയാണ്. അദ്ദേഹത്തെ വെച്ച് ചെയ്ത സിനിമകൾ ഞാൻ ആർമി ക്ലിയറൻസിന് വേണ്ടിയിട്ട് അവിടെ കൊണ്ട് കാണിക്കും. അങ്ങനെ അവിടുത്തെ മലയാളി ഓഫീസേഴ്സും ജനറൽസും ഇതെല്ലാം കണ്ടിട്ടുണ്ടായിരുന്നു.
അങ്ങനെയാണ് ലാലിന്റെ അടുത്ത് ‘വൈ നോട്ട് ലാൽ ബി ആൻ അംബാസഡർ’ എന്ന് ചോദിച്ചത്. ഇപ്പോഴും എന്റെ അടുത്ത് റിക്വസ്റ്റ് കിടപ്പുണ്ട്. ലാലിന്റെ അടുത്ത് ചോദിച്ച് ലാൽ അതിന് റെഡി ആണ് എന്ന് പറഞ്ഞതിനു ശേഷമാണ് ബാക്കി പേപ്പറുകളൊക്കെ പ്രോസസ്സ് ചെയ്യുന്നത്.
ഇതിനകത്ത് ഒരു മൊറാൾ ബൂസ്റ്റിങ് ഫാക്ടർ ഉണ്ട്. ലാലേട്ടൻ എന്നുള്ള ഒരു വ്യക്തി ഏതൊരു അഞ്ചു വയസുകാരുടെയും നാല് വയസുകാരുടെയും അല്ലെങ്കിൽ അത് കഴിഞ്ഞിട്ട് 80 വയസുകാരി അമ്മൂമ്മടേയും പ്രിയപ്പെട്ടവനാണ്.
മോഹൻലാൽ എന്ന വികാരത്തിൽ ആർമിയിൽ ചേർന്നവരുണ്ട്. അത് നിങ്ങൾക്ക് മനസിലാകില്ല. മമ്മുക്കയ്ക്ക് പദവി നൽകിയാൽ അദ്ദേഹത്തിന് കുറെ ഫാൻസ് ഉണ്ട് .ഞാൻ മമ്മുക്കാനോട് ചോദിച്ചു, വാ നമുക്ക് കയറാം എന്ന് പറഞ്ഞപ്പോൾ നമുക്ക് നോക്കാം എന്ന് പറഞ്ഞു.
മോഹൻലാലിന് അഞ്ചു പൈസ ഗുണമില്ല. ഈ കാശ്മീർ വിസിറ്റിന് പോകുന്നതിനൊക്കെ ലാലാണ് ടിക്കറ്റ് എടുക്കുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൊടുത്ത് അവിടെ പോയി അവിടെ താമസം മാത്രം പട്ടാളത്തിന്റെ ഗെസ്റ്റ് ഹൗസുകളിൽ ആയിരിക്കും. യൂണിഫോമടക്കം എല്ലാം തൈപ്പിക്കണം.
പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ഇദ്ദേഹത്തിന് കിട്ടില്ല. പിന്നെ എന്താ അദ്ദേഹത്തിന് ഉള്ളത് ആ യൂണിഫോം ഇട്ടിട്ട് പോകാം എന്നുള്ളത്. എന്തുകൊണ്ടാണ് ആർമി അത് കൊടുത്തത്, നമ്മൾ ആർമിക്ക് ഗുണമുണ്ട്, അതുകൊണ്ടാണ്.
മോഹൻലാൽ, Photo: Mohanlal/ Facebook
വയനാട്ടിൽ പോയ സമയത്ത് ലാൽ യൂണിഫോം ഇട്ട് പോയി. അതിന്റെ പേരിൽ കുറേ എണ്ണത്തിന് കുരുപൊട്ടി. ഞാൻ യൂണിഫോം ഇട്ട് പോയതിന് പ്രധാനമന്ത്രിക്ക് കത്തെഴുതി.
നിയമങ്ങൾ അറിയാത്തവരാണ് ഇതിനെക്കുറിച്ചൊക്കെ വിവാദമാക്കിയത്. അന്ന് ധരിച്ചത് യൂണിഫോം പോലും ആയിരുന്നില്ല. ഇത് പോലും അറിയാത്ത പട്ടാളക്കാരാണ് പരാതിയുമായി പോകുന്നത്,’ മേജർ രവി പറഞ്ഞു.
മേജർ രവിയുടെ ഈ ഒരു പ്രതികരണത്തിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് അഭിപ്രായവുമായി രംഗത്ത് വന്നത്. എന്ത് കൊണ്ടും മോഹൻലാലിനെ പോലൊരു നടന് ലഭിക്കാവുന്ന അല്ലെങ്കിൽ ലഭിക്കേണ്ട ഒരു പദവി തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഇനിയും കഥയറിയാതെ ആട്ടമാടരുതെന്ന് പറയുന്നവരും ഉണ്ട്.
വെറുതെ ആരും ആർക്കും ഒരു പദവി നൽകില്ലെന്നും അതിന് എന്തുകൊണ്ടും മോഹൻലാൽ എന്ന നടൻ അർഹനാണെന്നും ആരാധകർ ഓർമിപ്പിക്കുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.