കര്‍ണാടക മാതൃകയില്‍ മഹാരാഷ്ട്രയില്‍ തിരിച്ചുവരവിന് ബി.ജെ.പി; 'ഓപ്പറേഷന്‍ കമല'യ്ക്കു ബദലൊരുക്കി കോണ്‍ഗ്രസും എന്‍.സി.പിയും; പദ്ധതികള്‍ ഇങ്ങനെ
national news
കര്‍ണാടക മാതൃകയില്‍ മഹാരാഷ്ട്രയില്‍ തിരിച്ചുവരവിന് ബി.ജെ.പി; 'ഓപ്പറേഷന്‍ കമല'യ്ക്കു ബദലൊരുക്കി കോണ്‍ഗ്രസും എന്‍.സി.പിയും; പദ്ധതികള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 10:57 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി വീണ്ടും ശ്രമം നടത്തുന്നതായി സൂചനകള്‍. ഇതിനെ നേരിടാന്‍ കര്‍ണാടകത്തില്‍ ബി.ജെ.പി നടപ്പാക്കിയ ‘ഓപ്പറേഷന്‍ കമല’ മാതൃകയിലുള്ള പദ്ധതിയാണ് അഘാഡി ആലോചിക്കുന്നത്. മുന്നണിവൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താനായി എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച അതേ തന്ത്രം തന്നെയാണ് ബി.ജെ.പി മഹാരാഷ്ട്രയിലും പയറ്റുകയെന്നാണ് അഘാഡിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അതിനു കഴിയും മുന്‍പേ ബി.ജെ.പി അങ്ങോട്ടു കയറി ആക്രമിക്കുമെന്ന് ഒരു നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇത് എന്‍.സി.പിയും കോണ്‍ഗ്രസും നേരിട്ട് അറിഞ്ഞതുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടിയപ്പോള്‍ എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വലിയൊരു വിഭാഗമാണ് ശിവസേനയിലേക്കും ബി.ജെ.പിയിലേക്കും പോയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്നത്തെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍, മുതിര്‍ന്ന നേതാവ് ഹര്‍ഷ് വര്‍ധന്‍ പാട്ടീല്‍, നിതേഷ് റാണെ തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു പോയിരുന്നു. സമാനമായി ശിവേന്ദ്ര രാജെ ഭോസലെ, ഗണേഷ് നായിക്, വൈഭവ് പിച്ചദ് എന്നിവര്‍ എന്‍.സി.പിയും വിട്ടും.

ഇവര്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരാനുള്ള സന്നദ്ധത പലപ്പോഴായി പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്‍.സി.പിയോ കോണ്‍ഗ്രസോ അതിനു സമ്മതം മൂളിയിട്ടില്ല.

അതേസമയം ഓപ്പറേഷന്‍ കമല മാതൃകയില്‍ ബി.ജെ.പി അങ്ങോട്ടുകയറി ആക്രമിക്കുക എന്നതു ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കളായ ഏക്‌നാഥ് ഖഡ്‌സെ, വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ തുടങ്ങിയ നേതാക്കളെ തങ്ങളിലേക്കെത്തിക്കാന്‍ ഇരുപാര്‍ട്ടികളും ശ്രമം നടത്തുന്നുണ്ട്. ശിവസേന പ്രത്യക്ഷത്തില്‍ ഇതിലേക്ക് ഇറങ്ങിയിട്ടില്ല.

ഈ മൂന്നു നേതാക്കളെയും പല ഘട്ടങ്ങളിലായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പാര്‍ട്ടിയില്‍ ഒതുക്കിയതാണ് എന്നുള്ളതും കോണ്‍ഗ്രസിനും എന്‍.സി.പിക്കും അനുകൂലമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി നേതാവ് അജിത് പവാര്‍ ഒരിക്കല്‍ക്കൂടി പാര്‍ട്ടിവിടാനുള്ള സാധ്യതകളും അവര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ വലിയൊരു വിഭാഗം എന്‍.സി.പി എം.എല്‍.എമാര്‍ അദ്ദേഹത്തിനെതിരായതാണ് അഘാഡിക്ക് അനുകൂലമായിരിക്കുന്നത്.

പക്ഷേ, ശരദ് പവാറിനെതിരെ നേരത്തേതന്നെ രൂപപ്പെട്ടിരുന്ന പാര്‍ട്ടിയിലെ വിഭാഗീയത വീണ്ടും തലപൊക്കാന്‍ സാധ്യതയുണ്ടെന്നാണു മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.