എം.എം മണിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
Kerala
എം.എം മണിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th December 2012, 5:55 am

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ തള്ളി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.[]

എം.എം.മണിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 31വരെ നീട്ടിയിരുന്നു. നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

റിമാന്‍ഡ് തുടരവേയാണ് മണി വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസിനോട് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

ഇത് പരിശോധിച്ച കോടതി മണിയുടെ ആദ്യ ജാമ്യാപേക്ഷ തള്ളിയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. മണിക്കൊപ്പം കേസിലെ പ്രതികളായ ഒ.ജി മദനനും പാമ്പുപാറ കുട്ടനും ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ 21നാണ് മണി അറസ്റ്റിലായത്. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.

കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു.
എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.

സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.

തുടര്‍ന്ന് ജില്ലയില്‍ മുപ്പതു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു.