[]കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്ക് ഓഗസ്റ്റ് 20 ന് ശേഷം ഇടുക്കിയില്‍ പ്രവേശിക്കാമെന്ന് ഹൈക്കോടതി.[]

കേസ് അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയായാലും ഇല്ലെങ്കിലും ഓഗസ്റ്റ് 20ന് ശേഷം മണിക്ക് ഇടുക്കിയില്‍ പ്രവേശിക്കാമെന്നാണ് കോടതി ഉത്തരവ്. ജ്‌സറ്റിസ് എസ്.എസ് സതീശ് ചന്ദ്രന്റെതാണ് ഉത്തരവ്.

കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഈ സമയത്ത് മണിയെ ഇടുക്കിയില്‍ കടക്കാന്‍ അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും കോടതി ഈ വാദം തള്ളിക്കളഞ്ഞു.

അതേസമയം, ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 25 നാണ് മണിക്കെതിരെ നടപടിയെടുത്തത്. നവംബര്‍ 21 ന് മണിയെ അറസ്റ്റ് ചെയ്തു.