എം.എം മണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
Kerala
എം.എം മണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2012, 11:45 am

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. []

മണിക്കൊപ്പം കേസിലെ പ്രതികളായ പാമ്പുപാറ കുട്ടന്‍, ഒ.ജി മദനന്‍ എന്നിവരും ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നുമാണ് മണി ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ 21നാണ് മണി അറസ്റ്റിലായത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി രണ്ട് തവണ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.

ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ തവണയും കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മണിയും മറ്റ് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.

1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.

കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു. എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.

സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.

തുടര്‍ന്ന് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു. തുടര്‍ന്നാണ് മണിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.