'അവസാന മത്സരത്തി'ലും മെസി മാജിക്; 40ന്റെ നിറവില്‍ മിശിഹ
Football
'അവസാന മത്സരത്തി'ലും മെസി മാജിക്; 40ന്റെ നിറവില്‍ മിശിഹ
ഫസീഹ പി.സി.
Wednesday, 1st April 2026, 12:07 pm

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ സാംബിയക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അര്‍ജന്റീന. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്മാരുടെ വിജയം.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനന്‍ മണ്ണിലെ അവസാന മത്സരമെന്ന് വിലയിരുത്തപ്പെടുത്തുന്ന കളിയില്‍ താരം തിളങ്ങിയിരുന്നു. മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റുമാണ് താരം നേടിയത്. സാംബിയക്കെതിരെയുള്ള ടീമിന്റെ ആദ്യ ഗോള്‍ നേടിയത് ജൂലിയന്‍ അല്‍വാരസായിരുന്നു. നാലാം മിനിട്ടിലെ ഗോളിന് വഴിയൊരുക്കിയത് മെസിയാണ്.

ലയണല്‍ മെസി. Photo: LM10 Brasil/x.com

ഏറെ വൈകാതെ അര്‍ജന്റീനക്കായി മെസി പന്ത് വലയിലെത്തിച്ചു. 43ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഇത് ദേശീയ ടീമില്‍ താരത്തിന്റെ 117ാം ഗോളായിരുന്നു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മെസി സ്വന്തമാക്കി. അര്‍ജന്റീന ജേഴ്‌സിയില്‍ 40 വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് മിശിഹ കുറിച്ചത്.

ബൊളീവിയ, ഇക്വഡോര്‍, വെനസ്വേല, ഉറുഗ്വേ, ബ്രസീല്‍, ചിലി, എസ്റ്റോണിയ, ഗ്വാട്ടിമാല, പരാഗ്വേ, മെക്‌സിക്കോ, പനാമ, കൊളംബിയ, ക്രൊയേഷ്യ, കുറാസാവോ, ഫ്രാന്‍സ്, ഹെയ്തി, നൈജീരിയ, പെറു, സ്വിറ്റ്‌സര്‍ലാന്‍ഡ്, അള്‍ജീരിയ, ഓസ്‌ട്രേലിയ, ഹോണ്ടുറാസ്, ഹോങ്കോങ്, ജമൈക്ക, നിക്കരാഗ്വ, സ്‌പെയിന്‍, അല്‍ബേനിയ, അംഗോള, ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന, കാനഡ, ജര്‍മനി, ഇറാന്‍, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സെര്‍ബിയ ആന്റ് മോണ്ടെനെഗ്രോ, സ്ലോവേനിയ, യു. എ. ഇ, യു. എസ്, സാംബിയ എന്നിവക്കെതിരെയാണ് മെസി ഗോള്‍ നേടിയിട്ടുളളത്.

ലയണൽ മെസിയും ജൂലിയൻ അൽവാരസും. Photo: Messismo/x.com

അതേസമയം മത്സരത്തില്‍ അര്‍ജന്റീനക്കായി മെസിക്കും ജൂലിയന്‍ അല്‍വാരസിനും പുറമെ നിക്കോളാസ് ഒട്ടമെന്‍ഡി, വാലന്റൈന്‍ ബാര്‍കോ എന്നിവരും ഗോള്‍ നേടി. ഒട്ടമെന്‍ഡി 50ാം മിനിട്ടിലും ബാര്‍കോ 90+ നാലാം മിനിട്ടിലുമായിരുന്നു ഇവരുടെ ഗോളുകള്‍.

ഡൊമിനിക് ചന്ദയുടെ ഓണ്‍ ഗോളും അര്‍ജന്റീനയ്ക്ക് തുണയായി. 68ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

Content Highlight: Lionel Messi scored goals against 40 different countries with Argentina

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി