മേജര്‍ സോക്കര്‍ ലീഗില്‍ (എം.എല്‍.എല്‍) ഇന്റര്‍ മയാമി ഒര്‍ലാണ്ടോ സിറ്റിയെ തകര്‍ത്ത് വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒര്‍ലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ദി ഹെറോണ്‍സിന്റെ വിജയം.
ലയണല്‍ മെസി. Photo: Inter Miami C.F./x.com
മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയതിന് ശേഷമാണ് ടീം ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തിലാണ് നാല് ഗോളുകള്‍ തിരികെ അടിച്ച് മയാമി മൂന്ന് പോയിന്റുകളും സ്വന്തമാക്കിയത്.
മയാമിക്കായി ഇരട്ട ഗോളുകള്‍ അടിച്ചാണ് മെസി മത്സരത്തില്‍ തിളങ്ങിയത്. താരം ആദ്യം രണ്ടാം പകുതിയില്‍ 57ാം മിനിട്ടിലാണ് തന്റെ ആദ്യ ഗോള്‍ വലയിലെത്തിച്ചത്. ഇതിലൂടെ താരം ടീമിന് സമനില സമ്മാനിച്ചു. 90ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം തന്റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയത്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മെസി തന്റെ പേരില്‍ എഴുതി ചേര്‍ത്തു. തുടര്‍ച്ചയായി 22ാം വര്‍ഷവും ഗോള്‍ നേടിയ താരമെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 2004ല്‍ ബാര്‍സലോണയിലൂടെയാണ് മെസി തന്റെ സീനിയര്‍ കരിയര്‍ തുടങ്ങിയത്.
ലയണല്‍ മെസി. Photo: LM10 Brasil/x.com
അടുത്ത വർഷം മുതൽ മെസി മുടങ്ങാതെ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. പിന്നീട് അങ്ങോട്ട് ഒരിക്കല്‍ പോലും ഗോളടിക്കാതെ വര്‍ഷം താരത്തിന്റെ കരിയറിലുണ്ടായിട്ടില്ല. 2005ല്‍ താരത്തിന്റെ സമ്പാദ്യം വെറും മൂന്ന് ഗോളുകളാണ്. ഓരോ വര്‍ഷം കഴിയും തോറും ആരാധകരുടെ ലിയോ ഗോളിന്റെ ടാലി ഉയര്‍ത്തി.
2006 മെസി 12 തവണയാണ് പന്ത് എതിരാളികളുടെ വലയിലെത്തിച്ചത്. അടുത്ത വര്‍ഷം തന്റെ ഗോള്‍ നേട്ടം താരം 31 ആക്കിയെങ്കിലും 2008 ല്‍ താരത്തിന് നേടാന്‍ സാധിച്ചത് 22 ഗോളുകള്‍ മാത്രമാണ്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് വീണ്ടും 41 ആക്കി ഉയര്‍ത്തി.
ലയണല്‍ മെസി. Photo: Inter Miami C.F./x.com
പിന്നീട് തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ മെസി 50ന് മുകളിലാണ് സ്‌കോര്‍ ചെയ്തത്. 2010ല്‍ 60, 2011ല്‍ 59, 2012ല്‍ 91 എന്നിങ്ങനെയാണ് താരത്തിന്റെ ഗോള്‍ നേട്ടം. അടുത്ത 13 വര്‍ഷങ്ങളില്‍ അര്‍ജന്റൈന്‍ നായകന്‍ ഒമ്പത് വര്‍ഷവും 40+ സ്‌കോര്‍ ചെയ്തു.
അതേസമയം, ഒര്‍ലാണ്ടോ സിറ്റിക്ക് എതിരെയുള്ള മത്സരത്തില്‍ മയാമിക്കായി മറ്റെയോ സില്‍വെട്ടിയും ടെലസ്‌കോ സെഗോവിയയും വല കുലുക്കി. 49, 85 മിനിറ്റുകളിലായിരുന്നു ഇവരുടെ ഗോളുകള്‍.