2016ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍ ജോസ്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ലിജോമോള്‍ തമിഴിലും മികച്ച സിനിമകളില്‍ അഭിനയിച്ചിരുന്നു. ഈയിടെ നടി പ്രധാനവേഷത്തില്‍ എത്തിയ മലയാളം ചിത്രമാണ് പൊന്‍മാന്‍. ബേസില്‍ ജോസഫ് ആയിരുന്നു ആ സിനിമയില്‍ നായകനായി എത്തിയത്.

ഇപ്പോള്‍ ബേസിലിനെ കുറിച്ച് പറയുകയാണ് ലിജോമോള്‍ ജോസ്. തന്റെ ഏറ്റവും പുതിയ ഫ്രീഡം എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാ വികടന്‍ എന്ന തമിഴ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ അഭിനയിച്ച ഒരുപാട് കോ-ആക്ടേഴ്‌സ് എനിക്കുണ്ട്. ജയ് ഭീം സിനിമയില്‍ മണികണ്ഠന്‍ അണ്ണന്‍ അഭിനയിച്ചത് അത്തരത്തിലായിരുന്നു. പിന്നെ ഈയിടെ ഞാന്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ അഭിനയിച്ച ഒരാളായിരുന്നു ബേസില്‍ ജോസഫ്.

ബേസിലിന്റെ കൂടെ ഞാന്‍ പൊന്‍മാന്‍ എന്ന സിനിമ ചെയ്തിരുന്നു. അതിലെ ബേസിലിന്റെ അഭിനയം വളരെ നന്നായിരുന്നു. എനിക്ക് അറിയുന്നിടത്തോളം ബേസിലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് അതെന്ന് തോന്നിയിട്ടുണ്ട്. അതുപോലെയൊരു പെര്‍ഫോമന്‍സ് ഞാന്‍ ബേസിലില്‍ നിന്ന് പ്രതീക്ഷിച്ചതല്ല,’ ലിജോമോള്‍ ജോസ് പറയുന്നു.

ജീവിതം തന്നെ മാറ്റിമറിച്ച കഥാപാത്രം ഏതാകുമെന്ന ചോദ്യത്തിന് തമിഴ് ചിത്രമായ ജയ് ഭീമിലെ സെങ്കണിയെന്ന കഥാപാത്രത്തെ കുറിച്ചാണ് ലിജോമോള്‍ പറഞ്ഞത്. തന്റെ കയ്യില്‍ ഒരു കഥയുണ്ടെന്ന് പറഞ്ഞാല്‍ ഉടനെ കഥ പോലും കേള്‍ക്കാന്‍ നില്‍ക്കാതെ കണ്ണും പൂട്ടി ഓക്കെ പറയുന്നത് ഏത് സംവിധായകനോടാകും എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു.

‘അങ്ങനെയൊരു സിനിമ ഞാന്‍ ചെയ്യുമോയെന്ന് എനിക്ക് അറിയില്ല. കഥ എന്തായാലും കേള്‍ക്കണമല്ലോ. കഥ കേള്‍ക്കാതെ എങ്ങനെ ആ സിനിമ ചെയ്യാനാകും’ എന്നായിരുന്നു ലിജോമോളുടെ മറുപടി.


Content Highlight: Lijomol Jose Talks About Basil Joseph’s Acting In Ponman Movie