ദക്ഷിണ സുഡാനില്‍ ഭക്ഷണമില്ലാതെ കഴിയുന്നത് 37 ലക്ഷത്തോളം ജനങ്ങള്‍: ഐക്യരാഷ്ട്ര സഭ
World
ദക്ഷിണ സുഡാനില്‍ ഭക്ഷണമില്ലാതെ കഴിയുന്നത് 37 ലക്ഷത്തോളം ജനങ്ങള്‍: ഐക്യരാഷ്ട്ര സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2014, 2:08 pm

[] ജ്യുബ: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ഭക്ഷണമില്ലാതെ കഴിയുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

ഏതാണ്ട് മുപ്പത്തിയേഴ് ലക്ഷത്തോളം പേരാണ് ജീവന്‍ നിലനിര്‍ത്താന്‍ പോലും ഭക്ഷണം ലഭിക്കാതെ ആഭ്യന്തര കലാപത്തിന്റെ കയ്പ് അനുഭവിക്കുന്നത്.

ആഭ്യന്തര കലാപം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുകയും വിപണികള്‍ നിശ്ചലമാക്കുകും ചെയ്തു. സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയാത്ത വിധം സമ്മര്‍ദത്തിലാണ് അവിടത്തെ ജനങ്ങളെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി ടോബി ലാന്‍സര്‍ പറഞ്ഞു.

നിരാശരായ ജനങ്ങള്‍ ഭക്ഷണങ്ങള്‍ ഭക്ഷണത്തിനായി മോഷണം നടത്തുന്ന അവസ്ഥയാണ് സുഡാനിലുള്ളത്. ഭക്ഷണങ്ങളും മരുന്നുകളും സൂക്ഷിച്ചിരിക്കുന്ന ഗോഡൗണ്‍ തകര്‍ത്ത് ഭക്ഷണ സാധനങ്ങള്‍ കൈയ്യേറിയ സ്ഥിതിയും ഉണ്ടായി.

പ്രസിഡന്റ് സല്‍വ കിറും മുന്‍ വൈസ് പ്രസിഡന്റ് റെയ്ക് മാച്ചറും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കമാണ് സുഡാനില്‍ കലാപത്തിനിടയാക്കിയത്. ആയിരകണക്കിന് ആളുകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ലക്ഷകണക്കിന് ആളുകള്‍ പലായനം ചെയ്്തു.

ഫെബ്രുവരി 7 ന് ആരംഭിക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായിട്ടുണ്ട്.