മെസിയല്ല ലക്ഷ്യം; തുറന്ന് പറഞ്ഞ് എംബാപ്പെ
Football
മെസിയല്ല ലക്ഷ്യം; തുറന്ന് പറഞ്ഞ് എംബാപ്പെ
ശ്രീരാഗ് പാറക്കല്‍
Wednesday, 1st July 2026, 6:53 pm

2026 ഫിഫ ലോകകപ്പില്‍ സ്വീഡനെതിരെ തകര്‍പ്പന്‍ വിജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് പട അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ കാഴ്ചവെച്ചത്.

ഇതോടെ 18 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാം സ്ഥാനക്കാരനാകാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസിക്ക് തൊട്ടരികിലാണ് എംബാപ്പെ. 19 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. മാത്രമല്ല സീസണില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ആറ് ഗോളുകളുമായി മെസിക്കൊപ്പം ഒന്നാം സ്ഥാനത്ത് എത്താനും എംബാപ്പെയ്ക്ക് സാധിച്ചു.

മത്സര ശേഷം മെസിയുമായുള്ള റെക്കോഡ് റെയ്‌സിങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിനും എംബാപ്പെ മറുപടി പറഞ്ഞിരുന്നു. എന്നാല്‍ നേട്ടങ്ങളേക്കാള്‍ മുന്‍ഗണന ടീമിനെ മുന്നോട്ട് നയിക്കുന്നതും ലോകകപ്പ് കിരീടം സ്വന്തമാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ടീം എത്രത്തോളം മുന്നോട്ട് പോകുന്നു എന്നതാണ് പ്രധാനം. ജൂലൈ 19ന് നടക്കുന്ന ഫൈനലില്‍ കളിക്കുക, കപ്പ് സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. കൂടുതല്‍ ഗോളുകള്‍ നേടുമ്പോള്‍ റാങ്കിങ്ങില്‍ മുന്നിലെത്താം. എന്നാല്‍ ലിയോ ഇനിയും ഒരുപാട് ഗോളുകള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഞാന്‍ അതില്‍ അധികം ശ്രദ്ധിക്കുന്നില്ല. ഞങ്ങളുടെ മുന്നിലുള്ള എതിരാളികളെയും ഫൈനല്‍ എന്ന ലക്ഷ്യത്തെയുമാണ് ഞാന്‍ നോക്കുന്നത്,’ എംബാപ്പെ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഫ്രാന്‍സ് വിജയിച്ചുകയറിയത്.

മത്സരത്തിന്റെ 45ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 74ാം മിനിട്ടില്‍ എംബാപ്പെ സ്വീഡന് മേല്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. എംബാപ്പെക്ക് പുറമെ ബാര്‍ഡ്ലി ബാര്‍ക്കോള 53ാം മിനിട്ടില്‍ നേടിയ ഗോളും ഫ്രാന്‍സിന്റെ വിജയം ആധികാരികമാക്കി.

അതേസമയം ജൂലൈ അഞ്ചിന് പരാഗ്വേയോടാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം.

Content Highlight: Kylian Mbappe talking About Leonel Messi And His World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ