ഏഴഴകില്‍ എംബാപ്പെ; പുതിയ ലോക റെക്കോഡ് തൂക്കി ഫ്രഞ്ച് നായകന്‍
FIFA World Cup 2026
ഏഴഴകില്‍ എംബാപ്പെ; പുതിയ ലോക റെക്കോഡ് തൂക്കി ഫ്രഞ്ച് നായകന്‍
സുദേവ് എ
Wednesday, 1st July 2026, 7:05 am

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി ഫ്രാന്‍സ്. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് പട അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചെത്തിയ ഫ്രാന്‍സ് നോക്ക് ഔട്ടിലും തങ്ങളുടെ ആധിപത്യം തുടര്‍ന്നു. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഫ്രാന്‍സ് വിജയിച്ചുകയറിയത്.

മത്സരത്തിന്റെ 45ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 74ാം മിനിട്ടില്‍ എംബാപ്പെ സ്വീഡന് മേല്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. എംബാപ്പെക്ക് പുറമെ ബാര്‍ഡ്ലി ബാര്‍ക്കോള 53ാം മിനിട്ടില്‍ ഗോള്‍ നേടി ഫ്രാന്‍സിന് ആധികാരിക വിജയം സമ്മാനിച്ചു,

മറ്റൊരു മത്സരത്തില്‍ കൂടി ഇരട്ട ഗോള്‍ നേടി തിളങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏഴ് വ്യത്യസ്ത മത്സരങ്ങളില്‍ 2+ ഗോളുകള്‍ നേടുന്ന ആദ്യ താരമായാണ് എംബാപ്പെ മാറിയത്.

അര്‍ജന്റീനക്കെതിരെ 2018, 2022 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ എംബാപ്പെ രണ്ടിലധികം ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പില്‍ ഡെന്മാര്‍ക്ക്, പോളണ്ട് എന്നീ ടീമുകള്‍ക്കെതിരെയും എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കി.

ഈ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സെനഗലിനെതിരെയും പിന്നീട് ഇറാഖിനെതിരെയും രണ്ട് ഗോളുകള്‍ നേടി. ഇപ്പോള്‍ സ്വീഡനെതിരെയും ഡബിള്‍ ഗോളടിച്ചുകൊണ്ട് പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍.

ഈ ലോകകപ്പില്‍ ഇതുവരെ ആറ് ഗോളുകള്‍ നേടിയാണ് താരം കുതിക്കുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് എംബാപ്പെ. 18 ഗോളുകളാണ് ഫ്രഞ്ച് താരം എതിരാളികളുടെ വലയില്‍ എത്തിച്ചത്.

ഈ മത്സരത്തിനിറങ്ങുന്നതിന് മുമ്പ് 16 ഗോളുകളുമായി ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെക്കൊപ്പമായിരുന്നു താരം. ഈ മത്സരത്തില്‍ കൂടി ഇരട്ട ഗോള്‍ നേടിയതോടെ ക്ലോസെയെയും മറികടന്ന് മുന്നേറിയിരിക്കുകയാണ് എംബാപ്പെ. 19 ഗോളുകള്‍ നേടിയ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി മാത്രമാണ് ഇനി ഫ്രഞ്ച് താരത്തിന് മുന്നിലുള്ളത്.

അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജൂലൈ നാലിനാണ് ഫ്രാന്‍സ് കളത്തിലിറങ്ങുന്നത്. നാല് തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വയാണ് എംബാപ്പെയുടെയും സംഘത്തിന്റെയും എതിരാളികള്‍.

കഴിഞ്ഞ ദിവസം ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് (4-3) പരാഗ്വ ജര്‍മനിയെ വീഴ്ത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്.

 

Content Highlight: Kylian Mbappe create a new history in World cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.