ലീഗ് വനിതാ നേതാക്കളുടെ പെരുമാറ്റവും 'ഹരിത' നിലപാടും ചര്‍ച്ചയായതിനാലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് കെ.ടി ജലീല്‍
Kerala
ലീഗ് വനിതാ നേതാക്കളുടെ പെരുമാറ്റവും 'ഹരിത' നിലപാടും ചര്‍ച്ചയായതിനാലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് കെ.ടി ജലീല്‍
റെന്വര്‍ പി
Tuesday, 1st September 2026, 6:34 pm

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സര്‍ക്കുലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍. ‘വനിതാ ലീഗും സ്ത്രീ സ്വാതന്ത്ര്യവും,’ എന്ന തലക്കെട്ടോട് കൂടിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ കെ.ടി. ജലീല്‍ നിലപാട് വ്യക്തമാക്കിയത്.

താന്‍ മനസ്സിലാക്കിയിടത്തോളും ലീഗിലൈ വനിതാ നേതാക്കളുടെ പെരുമാറ്റവും ഹരിതക്കാരുടെ നിലപാടുകളും അതിലെ ലീഗിന്റെ മൗനവും ഇസ് ലാമിന്റെ പൊതുവിശ്വാസത്തിന് വിരുദ്ധമായത് സുന്നികള്‍ക്കിടയില്‍ ചര്‍ച്ചയായകോടെയാണ് കാന്തപുരം ഈ പ്രസ്താവന നടത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ പറയുന്നു.

‘ഞാന്‍ മനസ്സിലാക്കിയിടത്തോളം മുസ്‌ലിം ലീഗിലെ വനിതാ നേതാക്കളുടെ പെരുമാറ്റവും എം.എസ്.എഫിന്റെ ഗേള്‍സ് വേദിയായ ഹരിതക്കാരുടെ നിലപാടുകളും മൂത്ത ലീഗിന്റെ അക്കാര്യങ്ങളിലെ മൗനവും ഇസ്‌ലാമിന്റെ പൊതുവിശ്വാസത്തിന് വിരുദ്ധമായത് മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് സുന്നികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് കാന്തപുരം അബൂബക്കര്‍ മുസ് ല്യാര്‍ മുസ്‌ലിങ്ങളെ ജാഗ്രതപ്പെടുത്താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്,’ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതറിയുന്നത് കൊണ്ടാണ് നൂറുകണക്കിന് പള്ളികളുടെ ഖാളിയായ മുസ്‌ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സമദാനി എം.പിയും വഹാബ് എം.പിയുമെല്ലാം ഈ വിവാദത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുകയും അതേ സമുദായം വിശ്വസിക്കുന്ന ആദര്‍ശങ്ങളില്‍ ലീഗ് തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വെള്ളം ചേര്‍ക്കുകയും ചെയ്യുമ്പോള്‍ അത് കാണാതിരിക്കാന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് കഴിയില്ലെന്നും ജലീല്‍ പറയുന്നു.

‘കാന്തപുരത്തെ പിന്തുണച്ച ലീഗിലെ രണ്ടാംനിര നേതാക്കളുടെ പ്രസ്താവനയേട് പ്രതികരിച്ചു കൊണ്ട് സമസ്തയുടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നടത്തിയ പ്രസ്താവന വളരെ പ്രസക്തമാണ്. ‘പിന്തുണച്ചാല്‍ മാത്രം പോര, നടപ്പിലാക്കുകയും വേണം’. എന്നുവെച്ചാല്‍ ഇസ്ലാമിന്റെ സ്ത്രീ വീക്ഷണത്തെ ലീഗുകാര്‍ പിന്തുണച്ചാല്‍ മാത്രം പോര, വനിതാലീഗിലും ഹരിതയിലുമെല്ലാം അത് നടപ്പിലാക്കുകയും വേണമെന്നര്‍ത്ഥം,’ ജലീല്‍ കുറിച്ചു.

കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതില്‍ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങള്‍ ഉണ്ടാകാം. അത് സ്വാഭാവികമാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതന്‍മാരും സമൂഹത്തിന്റെ ധാര്‍മ്മിക ഉന്നതി ലക്ഷ്യം വെച്ചാണ് അഭിപ്രായങ്ങള്‍ പറയുക. ആധുനിക സമൂഹത്തിന് അതില്‍ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതന്‍മാരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനുമാവില്ലെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികള്‍ അതിനെ എതിര്‍ക്കും. അത് അവരുടെയും അവകാശമാണെനന്നും ജലീല്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഉയര്‍ന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതോട് ചേര്‍ത്തു വായിക്കണം. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തില്‍ ആരും ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ജലീല്‍ ആവശ്യപ്പെട്ടു.

ഒരു ജനാധിപത്യ സമൂഹത്തില്‍ അവരവരുടെ ചിന്താഗതികള്‍ തുറന്നു പ്രകടിപ്പിക്കാം. പക്ഷെ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഓരോരുത്തരും അംഗീകരിക്കണമെന്നും ജലീല്‍ പറഞ്ഞു. കാന്തപുരം ഉസ്താദ് താന്‍ പറഞ്ഞത് നാളെ മുതല്‍ എല്ലാവരും അംഗീകരിച്ചോളണമെന്നോ, അതനുസരിച്ചില്ലെങ്കില്‍ അത്തരക്കാരെ സമുദായം ബഹിഷ്‌കരിക്കുമെന്നോ അല്ല പറഞ്ഞതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

അങ്ങിനെ പറയാത്തെടത്തോളം കാലം അദ്ദേഹത്തിനു മേല്‍ കുതിരകയറുന്നതില്‍ അര്‍ത്ഥമില്ലെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങള്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നുവെങ്കിലും നിങ്ങള്‍ക്കത് പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ പടപൊരുതും’ എന്നു പറഞ്ഞ മഹാനായ ചിന്തകന്‍ വോള്‍ട്ടയറെയാണ് ജനാധിപത്യവാദികള്‍ ഏതൊരു വിഷയത്തിലും മാതൃകയാക്കേണ്ടതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വനിതാ ലീഗും സ്ത്രീ സ്വാതന്ത്ര്യവും!

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഉള്‍കൊളളുന്ന സര്‍ക്കുലറാണ് സംവാദാത്മകമായ വിവാദത്തിന് തിരികൊളുത്തിയത്. ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളുമെല്ലാം ഇതിനകം അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു. കേട്ടതിന്‍മേല്‍ കേട്ട് നടത്തിയ പ്രസ്താവനകളാണ് പലതും. സര്‍ക്കുലര്‍ ഇമേജില്‍ കൊടുക്കുന്നു.

കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതില്‍ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങള്‍ ഉണ്ടാകാം. അത് സ്വാഭാവികമാണ്.

ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതന്‍മാരും സമൂഹത്തിന്റെ ധാര്‍മ്മിക ഉന്നതി ലക്ഷ്യം വെച്ചാണ് അഭിപ്രായങ്ങള്‍ പറയുക. ആധുനിക സമൂഹത്തിന് അതില്‍ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതന്‍മാരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനുമാവില്ല.

ഇന്‍ഡ്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികള്‍ അതിനെ എതിര്‍ക്കും. അത് അവരുടെയും അവകാശമാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഉയര്‍ന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതോട് ചേര്‍ത്തു വായിക്കണം. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തില്‍ ആരും ഉണ്ടാക്കാന്‍ ശ്രമിക്കരുത്.

ഞാന്‍ മനസ്സിലാക്കിയേടത്തോളം മുസ്ലിംലീഗിലെ വനിതാ നേതാക്കളുടെ പെരുമാറ്റവും എം.എസ്.എഫിന്റെ ഗേള്‍സ് വേദിയായ ‘ഹരിത’ക്കാരുടെ നിലപാടുകളും മൂത്തലീഗിന്റെ അക്കാര്യങ്ങളിലെ മൗനവും ഇസ്ലാമിന്റെ പൊതുവിശ്വാസത്തിന് വിരുദ്ധമായത് മുസ്ലിങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് സുന്നികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

അതറിയുന്നത് കൊണ്ടാണ് നൂറുകണക്കിന് പള്ളികളുടെ ഖാളിയായ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും സമദാനി എം.പിയും വഹാബ് എം.പിയുമെല്ലാം ഈ വിവാദത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നത്.

സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുകയും അതേ സമുദായം വിശ്വസിക്കുന്ന ആദര്‍ശങ്ങളില്‍ ലീഗ് തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വെള്ളം ചേര്‍ക്കുകയും ചെയ്യുമ്പോള്‍ അത് കാണാതിരിക്കാന്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്ക് കഴിയില്ല.

കാന്തപുരത്തെ പിന്തുണച്ച ലീഗിലെ രണ്ടാംനിര നേതാക്കളുടെ പ്രസ്താവനയേട് പ്രതികരിച്ചു കൊണ്ട് സമസ്തയുടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നടത്തിയ പ്രസ്താവ വളരെ പ്രസക്തമാണ്: ‘പിന്തുണച്ചാല്‍ മാത്രം പോര, നടപ്പിലാക്കുകയും വേണം’. എന്നുവെച്ചാല്‍ ഇസ്ലാമിന്റെ സ്ത്രീ വീക്ഷണത്തെ ലീഗുകാര്‍ പിന്തുണച്ചാല്‍ മാത്രം പോര, വനിതാലീഗിലും ‘ഹരിത’യിലുമെല്ലാം അത് നടപ്പിലാക്കുകയും വേണമെന്നര്‍ത്ഥം.

ഒരു ജനാധിപത്യ സമൂഹത്തില്‍ അവരവരുടെ ചിന്താഗതികള്‍ തുറന്നു പ്രകടിപ്പിക്കാം. പക്ഷെ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഓരോരുത്തരും അംഗീകരിക്കണം.

കാന്തപുരം ഉസ്താദ് താന്‍ പറഞ്ഞത് നാളെ മുതല്‍ എല്ലാവരും അംഗീകരിച്ചോളണമെന്നോ, അതനുസരിച്ചില്ലെങ്കില്‍ അത്തരക്കാരെ സമുദായം ബഹിഷ്‌കരിക്കുമെന്നോ അല്ല പറഞ്ഞത്.

അങ്ങിനെ പറയാത്തെടത്തോളം കാലം അദ്ദേഹത്തിനു മേല്‍ കുതിരകയറുന്നതില്‍ അര്‍ത്ഥമില്ല.
‘നിങ്ങള്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നുവെങ്കിലും നിങ്ങള്‍ക്കത് പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ പടപൊരുതും’ എന്നു പറഞ്ഞ മഹാനായ ചിന്തകന്‍ വോള്‍ട്ടയറെയാണ് ജനാധിപത്യവാദികള്‍ ഏതൊരു വിഷയത്തിലും മാതൃകയാക്കേണ്ടത്.

Content Highlight: KT Jaleel’s Facebook Post Abouth Kantha Puram’s Remarks and Muslim League Stand

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.