സഹപ്രവര്‍ത്തകര്‍ക്ക് ദഹിക്കാന്‍ കഴിയാത്ത വ്യാജ ക്യാപ്‌സൂളുകള്‍ നല്‍കി മന്ത്രി വിലപ്പെട്ട സമയം കളയരുത്; കണക്കുകള്‍ നിരത്തി ശബരിനാഥനും
Kerala News
സഹപ്രവര്‍ത്തകര്‍ക്ക് ദഹിക്കാന്‍ കഴിയാത്ത വ്യാജ ക്യാപ്‌സൂളുകള്‍ നല്‍കി മന്ത്രി വിലപ്പെട്ട സമയം കളയരുത്; കണക്കുകള്‍ നിരത്തി ശബരിനാഥനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st July 2025, 3:59 pm

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്റെ ഉപദേശം. ദഹിക്കാന്‍ കഴിയാത്ത ചില വ്യാജ ക്യാപ്‌സൂളുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി മന്ത്രിയുടെ വിലപ്പെട്ട സമയം കളയരുതെന്ന് ശബരിനാഥന്‍ പറഞ്ഞു. എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകാലത്തെ ആരോഗ്യമേഖലയെ താരതമ്യം ചെയ്തുകൊണ്ട് മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് ശബരിനാഥന്റെ വിമര്‍ശനം.

കുറച്ചുകാലം ആരോഗ്യപരിപാലനം, മാതൃ-ശിശു ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് മന്ത്രി ഉന്നയിച്ച കണക്കുകളിലെ പൊള്ളത്തരങ്ങള്‍ പറയാതിരിക്കാന്‍ വയ്യെന്നും ശബരിനാഥന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രിക്കെതിരെ ശബരിനാഥന്‍ രംഗത്തെത്തിയത്.

കേരളത്തിന്റെ മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, നവജാതുശിശുമരണനിരക്ക് എത്രയോ കാലമായി യൂറോപ്യന്‍ രാജ്യങ്ങൾക്ക് തുല്യമാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. 2011-2015 കാലഘട്ടത്തില്‍ പ്രധാന ചര്‍ച്ചവിഷയം കേരളത്തിന്റെ അന്താരാഷ്ട്ര മാതൃകയായിരുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമല്ല ഈ നിരക്കുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മാതൃമരണനിരക്ക് (MMR) 2015ല്‍ 130 ആയിരുന്നുവെങ്കില്‍ ഇന്ന് 90 ആയി. ഇന്ത്യയുടെ കണക്കുകള്‍ നോക്കുമ്പോള്‍ തന്നെ മാതൃമരണനിരക്ക് കഴിഞ്ഞ 33 വര്‍ഷത്തില്‍ ഏകദേശം 86% കുറഞ്ഞു. ഏറ്റവും മോശപ്പെട്ട നിരക്കുള്ള അസമിന്റെ MMR 237 (2015) നിന്ന് 2023ല്‍ 200 എത്തി. തെലങ്കാനയുടെ MMR 81 നിന്ന് 50കളില്‍ എത്തി. കേരളത്തിന്റെ MMR 43ല്‍ നിന്ന് 19 എന്ന നിലയിലുമെത്തി. ചുരുക്കി പറഞ്ഞാല്‍ കേരളം ഈ നിരക്കില്‍ എത്രയോ വര്‍ഷമായി മുന്നിലാണ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുകളിലാണ്. കേരളം അത് നിലനിര്‍ത്തുകയാണ്. അല്ലാതെ വീണ ജോര്‍ജ് മന്ത്രിയായപ്പോള്‍ തുടങ്ങിയതല്ലെന്നും ശബരിനാഥന്‍ പറഞ്ഞു.

ശിശുമരണനിരക്ക് (IMR), നവജാതശിശുമരണനിരക്ക് (NMR) തുടങ്ങിയവയിലും കേരളം യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ വര്‍ഷങ്ങളായി മുന്നിലാണ്. പിന്നെ ഈ കണക്കുകള്‍ക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കില്‍ മഴയത്തും വെയിലത്തും കൊവിഡ് സമയത്തും വീട്ടിലെത്തി മരുന്നും പ്രതിരോധകുത്തിവെപ്പും നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ആദ്യം ക്രെഡിറ്റ് നല്‍കണമെന്നും ശബരിനാഥന്‍ പ്രതികരിച്ചു. അവരുടെ കരങ്ങളിലാണ് കേരളത്തിന്റെ ഒന്നാം റാങ്ക് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഏറ്റവും വലിയ കോമഡി എന്നത് മന്ത്രി ചില പദ്ധതികളില്‍ യു.ഡി.എഫ് പൂജ്യമെന്ന് പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇടതുസര്‍ക്കാര്‍ 2017ല്‍ പേര് മാറ്റി കുടുംബാരോഗ്യ കേന്ദ്രമെന്നും ജനകീയ ആരോഗ്യ കേന്ദ്രമെന്നും പേര് മാറ്റുമ്പോള്‍ സ്വഭാവികമായി യു.ഡി.എഫ് കാലത്ത് കണക്ക് പൂജ്യമാകുമല്ലോയെന്നും ശബരിനാഥന്‍ ചോദിച്ചു. യു.ഡി.എഫ് കാലത്ത് തതുല്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടെന്നുള്ളത് മറച്ചുവച്ചാണ് ഈ കള്ളക്കണക്ക് ഉന്നയിച്ചിരിക്കുന്നതെന്നും ശബരിനാഥന്‍ പറഞ്ഞു.

ഇതിനുപുറമെ ഡയാലിസിസ് കേന്ദ്രങ്ങള്‍, അര്‍ബന്‍ സെന്ററുകള്‍ എല്ലാം കാലത്തിന്റെ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാലഘട്ടത്തിന്റെ ആവശ്യം നടപ്പിലാക്കി, നല്ല കാര്യം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെന്നും ശബരിനാഥന്‍ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച കാരുണ്യ പദ്ധതിയുടെ ഗുണഗണങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തോട് ചോദിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 2011-16 കാലത്ത് ലക്ഷക്കണക്കിന് എത്രയോ മലയാളികള്‍ക്ക് നേരിട്ട് സര്‍ജറിക്ക് മുമ്പും പിമ്പും സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് വന്ന് യു.ഡി.എഫ് ഭരണകാലത്തെ പദ്ധതികളെ അട്ടിമറിച്ച് ഇന്‍ഷുറന്‍സ് സ്‌കീം ആക്കിയപ്പോള്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ രേഖപ്രകാരം കെ.എ.എസ്.പി പദ്ധതിയില്‍ 1500 കോടി രൂപ കുടിശിക നല്‍കാനുണ്ട്. ഇതില്‍ 1203 കോടി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുകയാണ്. (23/01/2025 unstared question 211) ഈ തുക നല്‍കാത്തതുകൊണ്ട് പാവപെട്ടവര്‍ക്ക് ചികിത്സസൗകര്യങ്ങള്‍ കുറയുന്നു. ഇത് തന്നെയാണ് ഡോക്ടര്‍ ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചതിന്റെ ഇതിവൃത്തമെന്നും ശബരിനാഥന്‍ പറഞ്ഞു.

അതുപോലെ മരുന്ന് കമ്പനികള്‍ക്ക് 693 കോടി രൂപ കുടിശിക നല്‍കാനുണ്ട്. (23/01/2025 unstared question 164) ഇതുകാരണം മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ല. പാവങ്ങള്‍ കടം വാങ്ങിച്ചുകൊണ്ട് മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങുകയാണെന്നും ശബരിനാഥന്‍ ചൂണ്ടിക്കാട്ടി.

National Health Accounts (NHA) ഡാറ്റാ പ്രകാരം ഏറ്റവും കൂടുതല്‍ out-of-pocket expenditure (OOPE), അതായത് ഏറ്റവും കൂടുതല്‍ പണം സ്വന്തം കീശയില്‍ നിന്ന് ചികിത്സക്ക് ചെലവാക്കുന്നതിന്റെ റെക്കോര്‍ഡ് കേരളത്തിലാണ്. നമ്മുടെ OOPE 7,889 per person ആണ്. സര്‍ക്കാര്‍ സൗകര്യം ലഭിക്കാതെയാകുമ്പോള്‍ പാവങ്ങള്‍ കടം വാങ്ങിച്ച് സ്വകാര്യ ആശുപത്രിയില്‍ പോകുന്നത് കൊണ്ടാണ് ഈ വന്‍ വര്‍ധനവെന്നും മുന്‍ എം.എല്‍.എ പറഞ്ഞു.

ഇതിനെല്ലാം പുറമെ തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് എല്ലാ അനുമതിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റ കാലത്ത് തന്നെ ലഭിച്ചിരുന്നുവെന്നും കെ.എസ്. ശബരിനാഥന്‍ പറയുന്നു.

നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിന് MCI അനുമതി ലഭിച്ചു. ഈ പദ്ധതി എല്‍.ഡി.എഫ് അട്ടിമറിച്ചു. എന്നിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 500 കോടി രൂപ ഉപയോഗിച്ച് മികച്ചതാക്കുമെന്ന് പറഞ്ഞിട്ട് വര്‍ഷം എത്രയായി? ഇപ്പോള്‍ അറിയുന്നത് പഴയ ബജറ്റിന്റെ നാലിലൊന്ന് പോലും ചെലവാക്കാന്‍ കഴിയാത്ത ഒരു ബില്‍ഡിങ് നിര്‍മിക്കാന്‍ പോകുന്നുവെന്ന്! തിരുവനന്തപുരത്തിന്റെ ഈ ദുരവസ്ഥയുടെ കാരണവും എല്‍.ഡി.എഫ് തന്നെയാണെന്നും ശബരിനാഥന്‍ പറഞ്ഞു.

Content Highlight: KS Sabarinadhan’s advice to Veena George